Thoughts & Arts
Image

മാസവിശേഷം / റമളാൻ പൂക്കാലത്തിന്റെ പുളകങ്ങൾ

21-03-2022

Web Design

15 Comments



ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസം കലണ്ടറിലെ ആത്മവികാരങ്ങളുടെ പൂക്കാലമാണ്. കഠിനചൂട് എന്നാണ് ഈ വാക്കിന്റെ അര്‍ഥം. അറബീ കലണ്ടർ രൂപപ്പെടുന്ന കാലത്ത് ആ മാസം കൊടുംചൂടിന്റെ കാലമായിരുന്നതിനാലാണ് ഈ പേര് സിദ്ധിച്ചത് എന്നാണ് പേരിനു പിന്നിലെ ന്യായമായി പറയപ്പെടുന്നത്. ജാഹിലിയ്യ കാലത്ത് ഈ മാസത്തിന് പ്രത്യേകതകളൊന്നും കൽപ്പിക്കപ്പെട്ടിരുന്നതായി കാണുന്നില്ല. ഇസ്ലാമും തുടർന്ന് നിർബന്ധ വ്രതവും വന്നതോടെ ഇപ്പോൾ പാപങ്ങളെ കരിച്ചുകളയുന്ന മാസം എന്ന വ്യാഖ്യാനത്തിലാണ് റമളാൻ വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. റമളാനിലെ പകൽ നോമ്പും രാനിസ്കാരവും പാപങ്ങളെ പൊറുപ്പിക്കുമെന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്.



നബി(സ്വ)ക്ക് പ്രവാചകത്വം ലഭിച്ചതും വിശുദ്ധ ഖുര്‍ആനിന്റ അവതരണം ആരംഭിച്ചതും റമദാന്‍ മാസത്തിലായിരുന്നു. ഇതാണ് ഈ മാസത്തിന് മഹത്വമേറ്റിയതും ഇസ്‌ലാമിക ജീവിതത്തിലെ ഏറ്റവും പുണ്യകരമായ ദിനങ്ങളാക്കിയതും. ഇതിനുളള നന്ദി കൂടിയായി ഈ മാസത്തിൽ നിർബന്ധമായ നോമ്പനുഷ്ടിക്കുവാൻ അല്ലാഹു കൽപിച്ചിരിക്കുന്നു. കാരണം അല്ലാഹുവിന്റെ വലിയ ദയാവായ്പാണ് ഖുർആൻ. അവന്റെ കാരുണ്യം വര്‍ഷിക്കുന്ന അവസരത്തില്‍ ആ ദയാവായ്പിന് നന്ദിചെയ്യാനും ആ ദിവ്യഗ്രന്ഥത്തിന്റെ സന്ദേശങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുന്നത് പരിശീലിക്കാനും ഏറ്റവും അനുയോജ്യമായ വിധത്തിലാണ് ഈ മാസത്തിലെ കർമ്മങ്ങളെ അല്ലാഹു ക്രമീകരിച്ചിരിക്കുന്നത്. ഇവയെ ഹൃദയപൂർവ്വം സമീപിക്കുന്നവർക്ക് ഇരട്ടി അനുഗ്രഹങ്ങൾ നൽകുകയും എല്ലാ നന്മകള്‍ക്കും പലമടങ്ങ് പ്രതിഫലം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. ഇതുകൂടാതെ പാപമോചനത്തിന്റെയും സ്വര്‍ഗപ്രവേശത്തിന്റെയും പവിത്രതയും അല്ലാഹുവിന്റെ സാമീപ്യത്തിന്റെ മഹാഭാഗ്യവും ഈ മാസത്തില്‍ വിശ്വാസികൾക്ക് അവൻ നൽകുന്നു. അങ്ങനെയാണ് ഈ മാസം ഒരു പൂക്കാലമായി മാറുന്നത്.



എല്ലാ മാസങ്ങളെയും പോലെ വിശുദ്ധ റമളാനും നിരവധി ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ വിശ്വാസികൾക്ക് ആത്മീയ ഉത്തേജനം പകർന്ന ചില സംഭവങ്ങൾ സ്മര്യമാണ്. അവയിൽ ഒന്നാമത്തേത് ആദ്യ വെളിപാടാണ്. മഹനായ നബി(സ) യെ ലോകത്തിന് പ്രവാചകനായി നൽകിയ സംഭവമാണ് വഹ്‌യിന്റെ തുടക്കം. വഹ്‌യ് വരാൻ തുടങ്ങിയതോടെ മനുഷ്യവർഗ്ഗത്തിന് തങ്ങളുടെ സൃഷ്ടാവുമായി ഒരു അടുത്ത ബന്ധം സ്ഥാപിക്കപ്പെട്ടു. ആ ബന്ധം വഴി അതാതു സമയങ്ങളിൽ അവർക്ക് ഓരോ കാര്യത്തിലെയും ദൈവഹിതം അതിവേഗം മനസ്സിലാക്കുവാൻ വഴിയൊരുങ്ങി. അതിനാൽ വിശ്വാസികൾ ഈ സംഭവം ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് പരിഗണിക്കുന്നത്. വഹ് യ് എന്ന അനുഭവം ഒറ്റയടിക്ക് അൽഭുതകരമായി സംഭവിക്കുകയായിരുന്നു എങ്കിലും അത്തരമൊരു സവിശേഷ ബന്ധത്തിലേക്ക് നബി(സ) വളരുകയായിരുന്നു എന്നാണ് ചരിത്രം. നാൽപതാം വയസ്സിനോട് അടുക്കും തോറും നബിയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. ജനങ്ങളിൽ നിന്നും കുടുംബത്തിൽ നിന്നു പോലും അകന്നു നിൽക്കുവാനുള്ള ഒരു ഉൾത്വര അവരിൽ ഉടലെടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് കുന്നിനു മുകളിലും മറ്റും ഏകാന്തനായി ചെന്നിരിക്കുന്നത് അവരുടെ ഒരു സ്വഭാവമായി. മക്കയുടെ തൊട്ടടുത്തുളള കുന്നുകളായിരുന്നു ഇങ്ങനെ ഏകാന്തത തേടി അദ്ദേഹം പോയി ഇരിക്കുവാൻ തെരഞ്ഞെടുത്തിരുന്നത്. അത് ജനങ്ങൾ ശ്രദ്ധിക്കുവാൻ തുടങ്ങി. മക്കയിലെ ഒരു ശ്രദ്ധേയ വ്യക്തിത്വം പെട്ടെന്ന് ഇങ്ങനെ മാറ്റത്തിന് വിധേയനായപ്പോൾ പലരും അത് അന്വേഷിച്ചുവരാൻ തുടങ്ങി. ഇതോടെ അകലേക്ക് മാറിയ നബി പിന്നെ തെരഞ്ഞെടുത്തത് മക്കയിൽ നിന്ന് ആറു മൈൽ അകലെ അൽ നൂർ പർവ്വതത്തിനു മുകളിലെ അങ്ങേ ചരുവിലെ ഒരു പാറയിടുക്കായിരുന്നു. ഇവിടം ഹിറാ ഗുഹ എന്നറിയപ്പെടുന്നു. ഇവിടെ വെച്ചാണ് എ ഡി 610 ൽ ആദ്യ വഹിയനുഭവം ഉണ്ടായത്. അൽ അലഖ് സൂറത്തിലെ ആദ്യ അഞ്ച് ആയത്തുകളായിരുന്നു ജിബ്രീൽ എന്ന മലക്ക് വഴി ആദ്യമായി ലഭിച്ചത്. ഇത് റമളാനിലായിരുന്നു എന്നാണ് ഏതാണ്ട് എല്ലാ ചരിത്രങ്ങളുടെയും പക്ഷം.



മറ്റൊരു പ്രധാന സംഭവം ഹിജ്റ രണ്ടാം വർഷം റമളാനിൽ നടന്ന ബദർ യുദ്ധമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ സമരമായിട്ടാണ് ബദർ പരിഗണിക്കപ്പെടുന്നത്. എ ഡി 624 - ലായിരുന്നു ബദർ യുദ്ധം. മക്കയിൽ മുഹാജിറുകൾ ഉപേക്ഷിച്ചു പോന്ന മുതലുകൾ കണ്ടുകെട്ടി അന്നത്തെ നേതാവ് അബൂ സുഫ്‌യാൻ ശാമിലേക്ക് കച്ചവടത്തിന് പുറപ്പെടുന്ന വിവരമറിഞ്ഞ് ഇറങ്ങിയതായിരുന്നു നബിയും മുന്നൂറോളം സ്വഹാബിമാരും. ഈ ശ്രമം ഒരു പിടിച്ചു പറി ശ്രമമായി ഇസ്ലാമിന്റെ ശത്രുക്കൾ ദുർവ്യാഖ്യാനിക്കുവാൻ ശ്രമിക്കാറുണ്ട്. എന്നാൽ നബിയും സ്വഹാബിമാരും അവരുടെ മുതൽ തിരിച്ചു ചോദിക്കുവാൻ ഇറങ്ങിയതായിരുന്നു. മദീനാ നഗരത്തിൽ നിന്ന് തെല്ലകലെ ബദർ എന്ന മലഞ്ചരുവിലൂടെയായിരുന്നു അബൂ സുഫ്‌യാന് പോകേണ്ടിയിരുന്നത്. അവർ കടന്നുപോകുന്ന വഴിയിലെത്തും മുമ്പെ പക്ഷെ കച്ചവടസംഘം കടന്നുപോയി. അതിനാൽ തിരിച്ചു വരും സമയത്ത് തങ്ങളുടെ അവകാശം ചോദിക്കാമെന്ന് കരുതി അവർ കാത്തിരിക്കവെ മടങ്ങിവരുന്ന അബൂ സുഫ്‌യാൻ അപകടം മണത്തു. അദ്ദേഹം മക്കയോട് സഹായം തേടി. അബൂ ജഹലിന്റെ നേതൃത്വത്തിൽ ആയിരത്തോളം പേരടങ്ങുന്ന ഒരു സൈന്യം കച്ചവട ഖാഫിലയെ രക്ഷിക്കുവാൻ ഇറങ്ങി. ഇതിനിടെ എന്നിട്ടും ധൈര്യം വരാതെ അബൂ സുഫ്‌യാൻ കടൽ തീരം വഴി മക്കയിലേക്ക് കടന്നു. ഇതറിയാതെ മുന്നേറിയ മക്കാ സൈന്യം അവസാനം മുസ്ലിം സംഘത്തിനു മുമ്പിൽ എത്തിപ്പെടുകയായിരുന്നു. ഖാഫില സുരക്ഷിതമായി എന്നറിഞ്ഞിട്ടും മക്കാ ന സൈന്യം അഹങ്കാരത്തോടെ പോരിനിറങ്ങുകയായിരുന്നു. എഴുപത് നേതാക്കൾ കൊല്ലപ്പെടുകയും എഴുപതു പ്രധാനികൾ തടവിലാക്കപ്പെടുകയും ചെയ്തു കൊണ്ട് അവസാനം അവർക്ക് തോറ്റോടേണ്ടിവന്നു. 14 പേർ ശഹീദായി എങ്കിലും മലക്കുകളെ വിട്ട് മുസ്ലിം സേനയെ അല്ലാഹു സഹായിച്ചു. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ ആത്മ വൈകാരിക അധ്യായമാണ് റമളാൻ 17 ന് നടന്ന ബദർ യുദ്ധം.



മക്കാ വിജയത്തിന്റെ ഐതിഹാസിക ഓർമയും റമളാനിലാണ്. ഹിജ്റ 8 (എ ഡി 630) റമളാനിലായിരുന്നു മക്കാ വിജയം. ഹിജ്റ ആറാം വർഷം നബി(സ)യും ഖുറൈശികളും ഹുദൈബിയ്യയിൽ വെച്ചുണ്ടാക്കിയ സന്ധി വ്യവസ്ഥകൾ ഖുറൈശികൾ ലംഘിച്ചതായിരുന്നു കാരണം. അടുത്ത പത്തുവർഷത്തേക്ക് നേരിട്ടോ സഖ്യ കക്ഷികൾ മുഖേനയോ യുദ്ധം പാടില്ല എന്ന വ്യവസ്ഥയായിരുന്നു അവരുടെ സഖ്യ കക്ഷിയായിരുന്ന ബനൂ ബകർ ലംഘിച്ചത്. അവർ നബിയുടെ പക്ഷക്കാരായ ബനൂ ഖുസാഅയെ രാത്രി കടന്നാക്രമിക്കുകയായിരുന്നു. ഇതോടെ അവർ കരാർ ലംഘിച്ചതോടെ മക്കയിലേക്ക് ഒരു സൈനിക നീക്കം നടത്തുവാൻ നബി(സ) നിർബന്ധിതനായി. 10,000 പേരടങ്ങുന്ന ഒരു വൻസേനയുമായി റമളാൻ 10 നായിരുന്നു നബി ഇറങ്ങിയത്. മക്കയുടെ പരിശുദ്ധ മണ്ണിൽ രക്തം വീഴരുത് എന്ന് നബിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ ഒരു ഏറ്റമുട്ടൽ ഒഴിവാക്കുവാൻ നബി(സ) ശ്രമിച്ചു. കാര്യമായ രക്തച്ചൊരിച്ചിലില്ലാതെ മക്ക കീഴടങ്ങുകയും ചെയ്തു. അതിനു ശേഷം അവിടെ നിന്ന് അല്ലാഹുവേതര ദൈവങ്ങളുടെ വിഗ്രഹങ്ങൾ പിഴുതു മാറ്റപ്പെടുകയും കഅ്ബാലയത്തിനു മുകളിൽ കയറി വാങ്കു മുഴക്കുകയും അങ്ങനെ മക്ക ഇസ്ലാമിന് അധീനപ്പെടുകയും ചെയ്തു. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയ വിപ്ലവമായിട്ടാണ് ഈ സംഭവം പരിഗണിക്കപ്പെടുന്നത്. ഇത്തരമൊരു വിജയം നേരത്തെ അല്ലാഹു വാഗ്ദാനം ചെയ്തതുമാണ്. ഇതാബ് ബിൻ ഉസൈദ്(റ) വിനെ മക്കയിലെ തന്റെ ഗവർണ്ണറായി നിശ്ചയിച്ചതിനു ശേഷമാണ് വിജയ ശ്രീലാളിതനായ നബി(സ) മടങ്ങിയത്.



റമദാനിന്റെ വികാരോജ്വലമായ ചരിത്ര ഓർമ്മകളിൽ പ്രധാനപ്പെട്ട ഒന്നാണ് മുസ്ലിം കളുടെ ആന്തലൂഷ്യ (സ്പെയിൻ) വിജയം. എ ഡി 711 ലെ റമളാനിലായിരുന്നു അത്. അമവികളുടെ ഇസ്ലാമിക സേനക്ക് മൊറോക്കന്‍ നാടുകളിലെ മുന്നേറ്റം ഒട്ടേറെ വിജയങ്ങള്‍ കൈവരിക്കുകയുണ്ടായി. അതിന് നേതൃത്വം നൽകിയത് ആഫ്രിക്കയിലെ ഗവര്‍ണര്‍ മൂസാബിന്‍ നസ്വീര്‍ ആയിരുന്നു. അമവീ ഖലീഫയായിരുന്ന വലീദ് ബിന്‍ അബ്ദുല്‍ മലികിനോട് അദ്ദേഹം അന്‍ദലുസ് ആക്രമിക്കാനുള്ള അനുവാദം ചോദിച്ചു. അന്‍ദലുസ് വിജയിച്ചടക്കാമെന്ന അഭിപ്രായം ഖലീഫ വലീദ് അംഗീകരിച്ചു. അതിനുവേണ്ട നിര്‍ദേശം മൂസാ ബിന്‍ നസ്വീറിന് നല്‍കുകയും ചെയ്തു. അഞ്ഞൂറോളം സൈനികരെ ചേര്‍ത്ത് ഒരു ബറ്റാലിയന് രൂപം നല്‍കി മൂസാ ബിന്‍ നസ്വീര്‍. ഏതാനും കപ്പലുകളിലായി ത്വാരിഖ് പര്‍വതത്തിന്റെ ഇടുങ്ങിയ വഴിതാണ്ടിയ ഇവര്‍ സ്‌പെയിനിന്റെ ഭാഗമായ പാലോമയില്‍ ഇറങ്ങി. ഈ മുന്നേറ്റം തുടക്കം കുറിക്കുന്നത് ഹിജ്‌റ 91 റമദാന്‍ ഒന്നിനായിരുന്നു. ത്വാരിഖ് പട്ടണത്തിന്റെ നാനാഭാഗത്തും കറങ്ങിത്തിരിഞ്ഞ് ശത്രുവിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി ജൈത്രയാത്ര തുടരാനുള്ള സുവര്‍ണാവസരമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. റമദാന്‍ ഒന്നിന് സേന അന്‍ദലുസില്‍ പ്രവേശിച്ചതോടെ അന്നാട് മുസ്ലിംകളുടെ കരങ്ങളിൽ വന്നു. പിന്നെ തുടര്‍ച്ചയായ എട്ടുനൂറ്റാണ്ടുകള്‍ ഇസ്‌ലാമിന്റെ പ്രഭയില്‍ പ്രകാശിതമായി അന്‍ദലുസ് നിലകൊണ്ടു. ഇതേ ശ്രേണിയിലേക്ക് ചേർത്തു വെക്കേണ്ട റമദാൻ ചരിത്രമാണ് ഹിജ്റ 583 റമളാൻ 26 ന് നടന്ന ഹിത്വീൻ യുദ്ധവും അതു വഴി നേടിയ ഫലസ്തീൻ വിജയവും.
മുസ്‌ലിം ലോകത്തിന്റെ ഒന്നാമത്തെ ഖിബ്‌ലയായ ബൈത്തുല്‍ മഖ്ദിസിന്റെ ഈ വിമോചനം സാധ്യമാക്കിയത് സ്വലാഹുദ്ദീൻ അയ്യൂബിയാണ്. മഹാനായ ഉമറി(റ)ന്റെ കാലത്താണ് ബൈത്തുല്‍ മഖ്ദിസ് ആദ്യമായി മുസ്ലിംകളാൽ മോചിപ്പിക്കപ്പെടുന്നത്. സല്‍ജൂഖി ഭരണത്തിന്റെ പതനത്തിനു ശേഷം ബൈത്തുല്‍ മഖ്ദിസ് ലക്ഷ്യമാക്കിയുള്ള ക്രൈസ്തവ പടനീക്കം ആരംഭിച്ചു. എട്ടു കുരിശു യുദ്ധങ്ങളാണ് അതിനുവേണ്ടി അവർ നടത്തിയത്. ക്രി. 1096 മുതല്‍ 1099 വരെ നടന്ന ഒന്നാം കുരിശു യുദ്ധത്തില്‍ ക്രൈസ്തവ സൈന്യം ബൈത്തുല്‍ മഖ്ദിസ്, ഫലസ്ത്വീന്‍, സിറിയയുടെ തീരം എന്നിവ അധീനപ്പെടുത്തി. ബൈത്തുല്‍ മഖ്ദിസിന്റെ വിമോചനം എന്ന ചരിത്രദൗത്യം ഏറ്റെടുക്കാന്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കടന്നുവരുന്നത് ഈ ഘട്ടത്തിലാണ്. ക്രി.1187 റമദാനില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം ബൈത്തുല്‍ മഖ്ദിസ് മോചിപ്പിക്കാന്‍ ഫലസ്ത്വീനിലേക്ക് പുറപ്പെട്ടു. ഹിത്വീനില്‍ വെച്ച് കുരിശു സേനയുമായി കനത്ത പോരാട്ടം നടന്നു. ക്രൈസ്തവ ഭടന്മാര്‍ പരാജയപ്പെട്ടു. സൈന്യവുമായി മുന്നോട്ടു ഗമിച്ച സ്വലാഹുദ്ദീന്‍ ബൈത്തുല്‍ മഖ്ദിസ് ജയിച്ചടക്കി.



റമളാൻ മാസം കൊണ്ട് ജനനവും മരണവും അടയാളപ്പെടുത്തിയ പല മഹത്തുക്കളുമുണ്ട്. അവയിൽ ഒന്ന് ഫാത്വിമാ ബീവിയുടെയും അലി (റ) യുടെയും രണ്ടാമത്തെ മകൻ ഹുസൈൻ(റ) വിന്റെ ജനനമാണ്. നബി(സ)യുടെ ഈ പേരമകൻ ഹിജ്റ 3 റമളാൻ 15 നാണ് ജനിച്ചത് എന്നാണ്. പ്രഗത്ഭ പണ്ഡിതൻ ഇമാം റാസി മറ്റൊരു പ്രതിഭയാണ്. അദ്ദേഹത്തിന്റെ ജനനം ഹിജ്റ 544 ലെ റമളാനിലായിരുന്നു. പ്രമുഖ ചരിത്രകാരൻ ഇബ്നു ഖൽദൂൻ ഹിജ്റ 732 ൽ റമളാൻ രണ്ടിനാണ് ടുണീഷ്യയിൽ ജനിക്കുന്നത്. റമളാനിൽ മരണപ്പെട്ടവരിൽ ഒന്നാം സ്ഥാനത്ത് ഖദീജ(റ) ആണ്. പ്രവാചകത്വത്തിന്റെ പത്താം കൊല്ലം റമളാൻ 10 നായിരുന്നു അവരുടെ വഫാത്ത് എന്നാണ് പ്രബലമായ ചരിത്രപക്ഷം. നബി(സ)യുടെ ഏക കന്യക ഭാര്യ ആയിഷാ ബീവിയുടെ വഫാത്തും റമളാനിലായിരുന്നു. ഹിജ്റ 57 ൽ റമളാൻ 17 നായിരുന്നു അത്. നബി(സ)യുടെ കരളിന്റെ കഷ്ണമായിരുന്ന ഫാത്വിമ ബീവിയുടെ മരണം സുന്നീ ചരിത്രമനുസരിച്ച് ഹിജ്റ 11 ലെ റമളാൻ മൂന്നിനായിരുന്നു. അതേ വർഷം റബീഉൽ അവ്വലിലായിരുന്നുവല്ലോ നബി തിരുമേനിയുടെ വഫാത്ത്. തന്റെ കുടുംബത്തിൽ നിന്ന് ആദ്യമായി തന്റെ അടുത്തേക്ക് വരിക മകൾ ഫാത്വിമയായിരിക്കും എന്ന് നബി(സ) പ്രവചിച്ചിരുന്നു. ഫാത്വിമാ ബീവിയുടെ ഭർത്താവും നാലാം ഖലീഫയുമായിരുന്ന അലി (റ)യുടെ ദാരുണ മരണവും ഈ മാസത്തിലായിരുന്നു. ഹിജ്റ നാൽപതിൽ റമളാൻ 21 നായിരുന്നു രാഷ്ട്രീയ പ്രതിയോഗത്തിന്റെ പേരിൽ അബ്ദു റഹ്മാൻ ബിൻ മുൽജിം എന്നയാൾ അദ്ദേഹത്തെ വധിച്ചത്. ഇമാം ബുഖാരിയുടെ വഫാത്താണ് എടുത്തു പറയേണ്ട മറ്റൊരു വിയോഗം. ഖുർആൻ കഴിഞ്ഞാൽ ഏറ്റവും പ്രമാണികമായ ഹദീസ് ഗ്രന്ഥത്തിന്റെ ഈ സമാഹർത്താവ് ഹിജ്റ 256 ലെ റമളാൻ അവസാന ദിനത്തിലായിരുന്നു നമ്മോട് വിട പറഞ്ഞത്.



കേരളത്തിലെ സമസ്ത കുടുംബത്തിന്റെ നഷ്ടങ്ങളിൽ എടുത്തു പറയേണ്ട വിയോഗം സമസ്തയുടെ പ്രസിഡണ്ടായിരുന്ന ശൈഖുനാ കെ കെ ഹസ്റത്ത്(ന:മ) അവർകളുടേതാണ്.
എറണാകുളം ജില്ലയില്‍ വൈപ്പിന്‍ ദ്വീപിലെ എടവനക്കാട് കുരുടന്‍പറമ്പില്‍ കുഞ്ഞിമുഹമ്മദ്-ആയിശുമ്മ ദമ്പതികളുടെ പുത്രനാണ് അബൂബക്കര്‍ ഹസ്രത്ത്. കൊച്ചി, തളിപ്പറമ്പ്, വാഴക്കാട്, താനൂര്‍ എന്നിവിടങ്ങളില്‍ മത പഠനം നടത്തിയ അദ്ധേഹം വെല്ലൂര്‍ ബഖിയാത്തുസ്വാലിഹാത്തില്‍ നിന്നും, ദയൂബന്ത് ദാറുല്‍ ഉലൂമില്‍ നിന്നും ഉപരി പഠനം നേടി. ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത്, ശൈഖ് ഹുസൈന്‍ അഹ്മദ് മദനി, ശംസുല്‍ ഉലമാ എന്നിവര്‍ ഗുരുനാഥന്മാരില്‍ പ്രധാനികളാണ്. ബിരുദാനന്തരം ആദ്യമായി ദര്‍സ് നടത്തിയത് താനൂരിലാണ്. തുടര്‍ന്ന് കാന്തപുരം, പടന്ന, പൊടിയാട്, പൊട്ടിച്ചിറ മുതലായ സ്ഥലങ്ങളില്‍ മുദരിസ്സായും പ്രന്‍സിപ്പലായും സേവനം ചെയ്തിട്ടുണ്ട്. 1974-ല്‍ രോഗം നിമിത്തം അല്‍പ്പകാലം വിശ്രമിക്കേണ്ടി വന്നെങ്കിലും, പിന്നീട്, പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജില്‍ നിയമിതനായി. കോട്ടുമല ഉസ്താദിന്റെ നിര്യാണത്തിനു ശേഷം കോളേജിന്റെ പ്രിന്‍സിപ്പലായി തിരഞ്ഞെടുക്കപ്പെട്ടു. തഖ്‌വയും, വിജ്ഞാനവും ഒത്തിണങ്ങിയ മഹാനുഭാവന് കേരളത്തിനകത്തും പുറത്തുമായി സഹസ്രകണക്കിനു ശിഷ്യന്മാരുണ്ട്. 1957 -ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ കെ ഉസ്താദ്, 87-ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടായും,93-ല്‍ ബഹു. കണ്ണിയത്ത് ഉസ്താദിന്റെ മരണത്തെ തുടര്‍ന്ന് സമസ്തയുടെ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. തന്റെ അന്ത്യം വരേയും ആ മഹത്തായ പദവി അദ്ധേഹം അലങ്കരിക്കുകയായിരുന്നു. 1971-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശൈഖുന, മുഅല്ലിം സമൂഹത്തിന്റെ ആശാ കേന്ദ്രമായ ക്ഷേമനിധിയുടെ ജീവനാഡി കൂടിയായിരുന്നു. ക്ഷേമനിധിയുടെ ആസ്തിയായ അബുദാബി സുന്നി സെന്റര്‍ വക ക്വാര്‍ട്ടേഴ്സും, അല്‍-ഐന്‍ സുന്നി യൂത്ത് സെന്റര്‍ വക ഷോപ്പിംഗ് കോംപ്ലക്‌സും മഹാനവര്‍കളുടെ കരുത്തുറ്റ പ്രവര്‍ത്തനഫലമാണ്. ജീവിതത്തിന്റെ മുഖ്യഭാഗവും സമസ്തയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മഹാന്‍ വളാഞ്ചേരി മര്‍ക്കസുതര്‍ബിയ്യത്തിന്റെ സര്‍വ്വസ്വവുമായിരുന്നു. തൂലീകാരംഗത്തും അദ്ദേഹം തന്റെ കഴിവു പ്രദര്‍ശിപ്പിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഖപത്രമായ (അല്‍ മുഅല്ലിം) മാസികയുടെ മുഖ്യപത്രാധിപരും, സ്ഥിരം ലേഖകനുമായിരുന്നു മഹാന്‍. പ്രവര്‍ത്തനവീഥികളിലെല്ലാം വിജ്ഞാനത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റേയും പ്രഭാകിരണങ്ങള്‍ പരത്തിയ കെ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ മുദര്‍റിസും, ആക്ടിംഗ് പ്രിന്‍സിപ്പലുമായി സേവനം ചെയ്തിട്ടുണ്ട്. 1995 ഫെബ്രുവരി 6-ന് (റമളാന്‍ 5) ആ പണ്ഡിത ജോതിസ്സ് ഇഹലോക വാസം വെടിഞ്ഞു.





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso