

മതം പഠിച്ചതും പഠിപ്പിച്ചതുമല്ല ലഹരിയുടെ വിഷയം
2025-04-21
Web Design
15 Comments
ടി എച്ച് നിസാമി
മിടുക്കനായ ഒരു കുട്ടിയെ കുറിച്ച് എനിക്കറിയാം. അവനെപ്പോഴും അവൻ്റെ ക്ലാസ്സിൽ ഒന്നാമനായിരുന്നു. നാട്ടുകാർക്കും അവൻ ഭാവിയുടെ വാഗ്ദാനമായിരുന്നു. അവരെപ്പോഴും അവനെക്കുറിച്ചും അവന്റെ സാമർത്ഥ്യത്തെ കുറിച്ചും പുകഴ്ത്തുമായിരുന്നു. അതിനിടയിൽ ദൗർഭാഗ്യകരം എന്നുപറയട്ടെ, അവൻ്റെ മാതാപിതാക്കൾക്കിടയിൽ സ്വരച്ചേർച്ച യില്ലാതെയായി. അവർ തമ്മിൽ കടിപിടി തുടങ്ങി. അതോടെ അവൻ അവഗണിക്കപ്പെടാൻ തുടങ്ങി. വീട്ടിലെത്തുമ്പോഴെല്ലാം അവന് അസ്വസ്ഥതയായിരുന്നു. അങ്ങനെയിരിക്കെ അവനൊരു സുഹൃത്തിനെ കിട്ടി. അവനുമായുള്ള കൂട്ട് അവൻ ആസ്വദിക്കാൻ തുടങ്ങി. വരണ്ട ഹൃദയത്തിന് ആ ബന്ധം ഒരു തെളിനീരും ആശ്വാസവുമായി. അത്തരം ഒരു ഒഴിഞ്ഞ കൂട്ടുകാരനെ തേടി നടക്കുകയായിരുന്നു ആ കൂട്ടുകാരൻ. ക്രമേണ അവർ രണ്ടുപേരും എല്ലാംകൊണ്ടും ഒന്നായി മാറി. ഇപ്പോൾ അവർ രണ്ടുപേരുമാണ് ആ പ്രദേശത്തെ ലഹരി അധോലോകത്തെ നയിക്കുന്നത്. ഒരു പതിനാറുകാരനെ മറ്റൊരു പതിനാറുകാരൻ വെട്ടിക്കൊന്ന വാർത്തയും മാധ്യമങ്ങളിൽ വന്നു. കേൾക്കുമ്പോൾ തന്നെ വിറച്ചുപോകുന്ന ഈ കൃത്യം ചെയ്യാനുള്ള ധൈര്യവും മനക്കരുത്തും എവിടെ നിന്ന് കിട്ടി എന്ന് അന്വേഷിച്ച ജനം ഞെട്ടി. കൈ വിറക്കാതിരിക്കാൻ അവൻ നന്നായി മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നുവത്രേ. ലഹരിയുടെ ലഹരിയിൽ അലിഞ്ഞുചേർന്ന പേരക്കിടാവിനാൽ അരുംകൊല ചെയ്യപ്പെട്ട ഒരു അമ്മൂമ്മയുടെ കഥയും കേട്ടു. ഇല്ലാതിരുന്നതിനാലാണ് അമ്മൂമ്മ കാശ് കൊടുക്കാതിരുന്നത് എന്ന് തിരിച്ചറിയാൻ ഒന്നും ബോധം ഉണ്ടായിരുന്നില്ല പേരക്കിടാവിന്. അഞ്ച് വയസ്സുകാരിയെ ക്രൂര മായി ലൈംഗിക പീഡനത്തിന് ഇരയാക്കി കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മാലിന്യ കൂമ്പാരത്തിൽ തള്ളിയതിന്റെ പിന്നിലെ വില്ലനും ലഹരി തന്നെയാണ്. ഒരു ദിവസം രാത്രി ഒമ്പത് മണിയോടെയാണ് തൃശ്ശൂരിലെ ലഹരിവിരുദ്ധ സക്വാഡിലേക്ക് ഒരു ഫോൺ വിളിയെത്തുന്നത്. പെട്ടെന്ന് വീട്ടിലെത്തണമെന്നും മകന്റെ കാര്യം പറയാനാണെന്നുമായിരുന്നു അഭ്യർത്ഥന. വിളിച്ചത് ഒരു സ്ത്രീയാണ്. മകൻ പ്ലസ്ടു വിദ്യാർഥി. പോലീസുകാർ അമ്മ പറഞ്ഞ അഡ്രസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ ഒരു കുട്ടിയുണ്ട് വീടിന്റെ ഒരുഭാഗത്ത് പോലീസുകാരുടെ വരവ് അത്ര ഇഷ്ടമില്ലാത്ത തരത്തിലിരിക്കുന്നു. വിളിച്ചത് ഞാനാണെന്ന് പറഞ്ഞ് ഒരു സ്ത്രീ മുന്നോട്ട് വന്നു. പെട്ടെന്നാണ് പോലീസുകാരൻ അമ്മയുടെ നെറ്റിയിലേക്ക് നോക്കുന്നത്. അൽപ്പം മുഴച്ചിരിക്കുന്നത് കണ്ടു. എന്താണെന്ന് ചോദിച്ചപ്പോൾ സ്ത്രീ പറഞ്ഞു അവനോട് ചോദിക്കാൻ. പോലീസുകാരൻ കുട്ടിയോട് കാര്യം ചോദിച്ചു. സംഭവം ഇതാണ്. ലഹരിക്കടിമയാണ് കുട്ടി. അമ്മയോട് ആയിരം രൂപ ചോദിച്ചപ്പോൾ കൊടുത്തില്ല. അതിന്റ ദേഷ്യത്തിന് അമ്മയെ ഇടിച്ചതിന്റെ പാടാണ് നെറ്റിയിൽ. ഒപ്പം വീട്ടിലെത്തിയ പോലീസുകാരൻ ഭിത്തിയിൽ കണ്ട രക്തക്കറപോലുള്ള പാട് കണ്ടപ്പോൾ കാര്യമന്വേഷിച്ചു. അപ്പോഴും അമ്മ പറഞ്ഞു അവനോട് ചോദിക്കാൻ. അതിനും മറുപടി, പണംചോദിച്ചു കൊടുത്തില്ല. ആ ദേഷ്യത്തിന് അമ്മയുടെ മുഖത്തിനിട്ട് മകൻ നല്ല ഇടികൊടുത്തു. അതിൻ്റെതാണ്.
ജുമാന ഹക്കീം എഴുതിയ ഒരു മിനി കഥ ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിൽ വായിച്ചു. ലഹരിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന രവി സാറിൻ്റെ കഥ. ഒരു ലഹരി വിരുദ്ധ പരിപാടിയിൽ പ്രഭാഷണം നിർവഹിക്കുവാൻ പുറപ്പെടുമ്പോൾ വീട്ടിലേക്ക് സ്കൂളിൽനിന്ന് മടങ്ങിയെത്തുന്ന മകനെ കാണുന്നതും ഓമനത്തത്തോടുകൂടി അവനെ ആശ്ലേഷിക്കുന്നതും അതിനിടെ അവൻ്റെ ബാഗിൽ നിന്ന് മിഠായി താഴെ വീഴുന്നതും പുതിയ കാലത്തെ ലഹരി മിഠായികൾ കണ്ടും വായിച്ചും അറിവുള്ള അദ്ദേഹം സ്വന്തം മകൻ ലഹരിയിൽ എത്തിക്കഴിഞ്ഞു എന്ന് യാഥാർത്ഥ്യം തിരിച്ചറിയുന്നതും ആണ് കഥയുടെ ഇതിവൃത്തം. പ്രഭാഷണത്തിന് ഇനി തനിക്ക് അർഹതയില്ല എന്ന് തിരിച്ചറിഞ്ഞ് മാഷ് വീട്ടിലേക്ക് തന്നെ തിരിച്ചു കയറുന്നിടത്ത് ജുമാനയുടെ കഥ അവസാനിക്കുന്നു. ഇത്രയും പറഞ്ഞതിന്റെ ഉള്ളിലെ കാര്യം രണ്ടാണ്. ഒന്ന്, വിദ്യാർത്ഥികളാകുന്ന നമ്മുടെ സമൂഹത്തിൻ്റെ ഏറ്റവും ചെറിയതും ഭാവിയിൽ സമൂഹമായി മാറേണ്ടതുമായ വിദ്യാർത്ഥി സമൂഹത്തിൽ ലഹരി വേരിറക്കി കഴിഞ്ഞു എന്നതാണ്. രണ്ട്, അതിൻ്റെ അനുഭവങ്ങൾ ഒറ്റപ്പെട്ടതല്ല, സാംസ്കാരിക ലോകത്തിൻ്റെ കഥാതന്തുക്കൾ ആകാൻ മാത്രം വലുപ്പം വെച്ചിരിക്കുന്നു എന്നതാണ്. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇന്ന് ലഹരിയും മയക്കുമരുന്നും ആയി മാറിയിരിക്കുന്നു. ലഹരിയും മയക്കുമരുന്നും അതിവേഗം നമ്മുടെ സമൂഹത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ലഹരിയുടെ കാര്യം പറയുമ്പോൾ വികൃതമായ വേഷത്തിൽ ഒരു കുപ്പിയും കൈയിൽ പിടിച്ച് ആടിയാടി നടന്നുവരുന്ന ഒരു അപരിഷ്കൃതന്റെ ചിത്രമായിരുന്നു ഇതുവരെയും നമ്മുടെ മനസ്സിൽ ഉണ്ടായിരുന്നത്. ഇപ്പോൾ പക്ഷേ മാന്യതയുടെ വസ്ത്രവും സ്ഥാനമാനവും അലങ്കരിക്കുന്നവർ മുതൽ നിഷ്കളങ്കമായി പാഠശാലയിലേക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ വരെ സംശയത്തിന്റെ നിഴലിലാണ്. അവരിൽ ആണെന്നും പെണ്ണെന്നുമുള്ള ലിംഗ ഭേതം പോലുമില്ല.
ഇത്രമേൽ ലഹരി സമൂഹത്തിൽ പടർന്നു പിടിക്കാൻ രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത്തേത്, പുതിയ ലോകവും തലമുറയും ലഹരിയെ ചെറിയ കണികകളിലേക്കും ആരും സംശയിക്കാത്ത രൂപങ്ങളിലേക്കും മാറ്റിയെടുത്ത് ഏതു മാന്യനും കയ്യിൽ ഒതുക്കിപ്പിടിക്കാൻ പാകപ്പെടുത്തി കൊടുത്തിരിക്കുന്നു എന്നതാണ്. യുവത്വത്തെ ലക്ഷ്യം വെച്ച് പല വഴിയെത്തുന്നു പല തരം ലഹരികൾ മാർക്കറ്റിൽ എത്തിയിരിക്കുന്നു. പുതുതായി യുവ മാർക്കറ്റിൽ എത്തിയിരിക്കുന്ന മയക്കു മരുന്നുകളുടെ ഏറ്റവും വലിയ സവിശേഷത മണമില്ല, പുകയില്ല, അതിനാൽ ആരും തിരിച്ചറിയില്ല എന്നതൊക്കെയാണ്. അതോടൊപ്പം വളരെ ചെറിയ കണികകളിൽ പോലും വർദ്ധിതമായ വീര്യം വരുത്തുകയും ചെയ്തിരിക്കുന്നു. ഉപയോഗിക്കുന്നവർക്ക് മുമ്പിൽ അനാവൃതമാകുന്നത് ഊഹിക്കാനാവാത്ത വിഭ്രാന്തലോകം ആയിരിക്കും. ഈ ലോകത്തിന് ഈ ലോകത്തിന് പുതിയ പേര് തന്നെ ചാർത്തപ്പെട്ടിരിക്കുന്നു. സിന്തറ്റിക്ക് ലഹരിയുടെ ലോകം എന്ന്. അതീവ സാഹസത്തോടും ശ്രദ്ധയോടും കൂടി ബീഡിക്കുള്ളിലോ സിഗരറ്റിന് ഉള്ളിലോ തിരുകി കയറ്റി ആരും കാണാതെ ഒപ്പിക്കേണ്ടിയിരുന്ന ലഹരി പരിപാടി ഇപ്പോൾ നാവിൽ ഒരു സ്റ്റിക്കർ വെക്കുന്ന അത്ര ചെറുതായി തീർന്നിരിക്കുന്നു. ഒരു മിഠായി വായിലിട്ട് ചവയ്ക്കുന്ന അത്ര ലാഘവത്വം ഉള്ളതായി മാറിയിരിക്കുന്നു. അതുകൊണ്ട് ഏതു സംവിധാനത്തെയും കണ്ണുവെട്ടിക്കുവാൻ ഇന്നു പ്രയാസമില്ല. സംഗതിയുടെ വീര്യം വർദ്ധിപ്പിച്ചതോടുകൂടി മേഖല ഏറെ വിലക്കൂടുതൽ ഉള്ളതായി മാറിയിരിക്കുന്നു. സ്വകാര്യമായ ഇടപാട് ആയതിനാൽ വിലവർധനവിനെതിരെ പ്രതിഷേധമോ ധർണ്ണയോ ഒന്നുമുണ്ടാവില്ല. പറഞ്ഞതുകൊടുത്ത് വാങ്ങി തലതാഴ്ത്തി നടന്നുപോകുകയാണ് കസ്റ്റമർമാരുടെ പതിവ്. ഒരു ഭാഗത്ത് കച്ചവടം വൻ ലാഭം ഉണ്ടാക്കി തരുമ്പോൾ ഈ വലിയ വില ഒപ്പിക്കുവാൻ ഒരു ജോലിയും കൂലിയും ഇല്ലാത്ത കുട്ടികളും ചെറുപ്പക്കാരും ഇതിനുവേണ്ട തുക ഒപ്പിക്കുവാൻ സാഹസപ്പെടുന്നു. അമ്മൂമ്മയെയും അമ്മയെയും സഹപാഠിയെയും ഒക്കെ തല്ലിക്കൊല്ലുന്നത് അവരോടുള്ള വിരോധം കൊണ്ടല്ല, അവരുടെ മടിശീലയിലോ പോക്കറ്റിലോ ഉള്ള പണം കിട്ടാത്തതിന്റെ അരിശത്തിലാണ്.
രംഗത്ത് അധിഷാധികാരം പുലർത്തുന്ന പുതിയ ഉൽപ്പന്നം എംഡിഎം എ എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്ന രാസ ലഹരിയാണ്. മണമില്ല, പുകയില്ല, ആരും തിരിച്ചറിയില്ല എന്നതാണ് ഇതിൻ്റെ പ്രധാന ആകർഷണം. എം.ഡി.എം.എ. അഥവാ മെത്തലീൻ ഡയോക്സി മെത്താംഫിറ്റമീൻ എന്ന മാരക മയക്കുമരുന്നാണ് ഇന്ന് യുവജനങ്ങൾക്കിടയിലെ പ്രധാന ഐറ്റം. ഗുളിക രൂപത്തിലും ക്രിസ്റ്റൽ രൂപത്തിലുമെത്തുന്ന എം.ഡി.എം.എ. പൊടിച്ച് മൊബൈൽ സ്ക്രീനിൽ വിതറി എ.ടി.എം കാർഡുകൊണ്ട് മിക്സ് ചെയ്ത് നേരെ മൂക്കിലേക്ക് വലിക്കുന്നതാണ് രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ട്. എട്ട് മുതൽ പന്ത്രണ്ട് മണിക്കൂർ വരെയാണ് ഇതിന്റെ ലഹരി നീണ്ട് നിൽക്കുന്നതത്രേ. അനിയന്ത്രിതമായ എനർജി സമ്മാനിക്കുന്നവെന്നതാണ് എം.ഡി.എം.എയെ യുവജനങ്ങൾക്കിടയിൽ പ്രചാരണത്തിനിടയാക്കിയത്. സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുടെ ദക്ഷിണേന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നുവെന്നാണ് എക്സൈസും പോലീസും പറയുന്നത്. കഴിഞ്ഞ നാലര വർഷത്തിനിടെ 42 കോടിയോളം രൂപ വിലവരുന്ന 42.07 കിലോ എം.ഡി.എം.എ സംസ്ഥാനത്ത് എത്തിയെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുകൾ. മുമ്പ് പാശ്ചാത്യരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തായിരുന്നു ഇതിൻ്റെ വിപണനമെങ്കിൽ ഇപ്പോൾ ഹൈദരാബാദും ബെംഗളൂരുവുമടക്കം വൻനഗരങ്ങളിൽ രഹസ്യനിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മുമ്പ് ഗ്രാമിന് നാലായിരത്തിനും അയ്യായിരത്തിനും വിറ്റിരുന്നത് ആവശ്യക്കാർ കൂടിയതോടെ 10,000 രൂപയിൽ വരെയെത്തിയെന്നാണ് ലഭിക്കുന്ന വിവരം. ചികിത്സയ്ക്കുവേണ്ടി ഇത് ഉപയോഗിക്കുവാനുള്ള അനുമതി ഇതുവരെയും ലോകം നൽകിയിട്ടില്ല കാരണം അത്രയും അപകടകരമാണ് ഇതിൻ്റെ പ്രയോഗം. അളവും ഉപയോഗക്രമവും പാളിയാൽ 48 മണിക്കൂറിനുള്ളിൽ മരണം വരെയുണ്ടാവാൻ സാധ്യതയുണ്ടെന്നും നിയന്ത്രിതമായ രൂപത്തിൽ ഉപയോഗിക്കുന്ന വരുടെ തന്നെ ആയുസ്സ് ഏതാണ്ട് മൂന്നുകൊല്ലം മാത്രമായിരിക്കുമെന്നും എല്ലാം ബന്ധപ്പെട്ടവർ പറയുന്നു.
രണ്ടാമത്തെ കാരണം സ്ത്രീ ജനങ്ങളുടെ രംഗപ്രവേശനം ആണ്. ലഹരിമരുന്ന് കടത്തിന് സുരക്ഷിതമായ കരിയർമാരാണ് ഇന്ന് സ്ത്രീകൾ. കോവിഡ് കാലത്തിന് ശേഷമാണ് സത്രീകളെ വലിയ തോതിൽ കഞ്ചാവ് കടത്തിനും മയക്ക് മരുന്ന് കടത്തിനുമായി ഉപയോഗപ്പെടുത്തുന്നത് കൂടുതൽ കണ്ടു തുടങ്ങുന്നതെന്ന് അധികൃതർ പറയുന്നു. ഭാര്യാ ഭർത്താക്കൻമാരെന്ന വ്യാജേന മുറിയെടുക്കുകയും അത് വഴി ലഹരിമരുന്ന് വിൽപ്പനയും കടത്തും സജീവമാക്കുകയുമാണ് ഇവർ. ഒപ്പം അനാശാസ്യ പ്രവർത്തനവും നടക്കും. അതും വരുമാനമാണ്. വരുമാനങ്ങളുടെ വിശുദ്ധി ഒട്ടും പരിഗണിക്കാത്തവർക്ക് അതിലൊന്നും ഒരു കുറ്റബോധവും ഇല്ലാതാനും. ലോഡ്ജിൽ റൂം എടുത്ത് രണ്ട് കച്ചവടവും ഒന്നിച്ച് പൊടിപൊടിക്കുകയാണ് പതിവ്. പതിനെട്ട് വയസ്സ് കഴിഞ്ഞാൽ പിന്നെ ഹോട്ടലുകളിൽ റെയ്ഡിനും മറ്റും പോലീസ് എത്തില്ലെന്നതാണ് സ്ത്രീകളെ കൂടുതൽ ഇറക്കാൻ കാരണം. പിടിക്കുമ്പോൾ ലിവിങ് ടുഗെതർ പേര് പറഞ്ഞും രക്ഷപ്പെടാം. അത് രാജ്യത്തെ അനുവാദമുള്ള കാര്യമാണല്ലോ. അതുകൊണ്ടെല്ലാം പോലീസിനും എക്സൈസിനും കാര്യമായി ഇടപെടാൻ കഴിയുന്നില്ല. പോലീസും എക്സൈസും പിടികൂടുന്ന ഭൂരിഭാഗം ലഹരിമരുന്ന്, കഞ്ചാവ് കേസുകളിലും സ്ത്രീകൾ പെടുന്നുണ്ട്. സ്ത്രീകളുമായി യാത്ര ചെയ്യുമ്പോൾ അത്ര പെട്ടെന്ന് പോലീസ് പിടികൂടാനുള്ള സാധ്യതയില്ലാത്തതും ഇവരെ കൂടുതൽ ഉപയോഗിക്കുന്നതിന് കാരണമാകുന്നുവെന്ന് പോലീസും പറയുന്നു.
നാം നേരിടുന്ന അപകടത്തിന്റെ തോതും വ്യാപ്തിയും സൂചിപ്പിക്കുവാൻ വേണ്ടി മാത്രമാണ് ഇത്രയും കണക്കുകളും യാഥാർത്ഥ്യങ്ങളും പറഞ്ഞത്. ഇനി ഇത് ഇങ്ങനെ വ്യാപകമായി തീർന്നതിന്റെ ഉത്തരവാദിത്വം ആർക്കാണ് എന്നത് ചിന്തിച്ചു തുടങ്ങാം. ഒരാൾ ചിന്തിച്ചും ആലോചിച്ചും ഇന്ത്യ ഗവൺമെന്റിനാണ് ഇതിൻ്റെ ഉത്തരവാദിത്വം എന്നു പറഞ്ഞു എന്നിരിക്കട്ടെ, അത് ശരിയാണ് എന്ന് പറയുവാൻ ലഹരി ബാധിച്ചിട്ടില്ലാത്ത ഒരാൾക്ക് കഴിയുമോ. ഒരിക്കലും ഇല്ല. കാരണം ലഹരിക്കെതിരെ ആവശ്യമായ നയങ്ങളും നിയമങ്ങളും ഇന്ത്യാ ഗവൺമെൻറ് സ്വീകരിച്ചിട്ടുണ്ട് ആ നയങ്ങളും നിയമങ്ങളും തെറ്റിക്കുമ്പോൾ ശിക്ഷിക്കുവാനുള്ള കോടതികളും ജയിലുകളും മറ്റും രാജ്യം ഉണ്ടാക്കിയിട്ടുമുണ്ട്. എന്നിട്ടും അത് ലംഘിക്കപ്പെടുകയാണ്. കുറ്റവാളികൾ പല രൂപത്തിലും രക്ഷപ്പെടുകയാണ്. അല്ലെങ്കിൽ പലരും അവരെ പല കാരണത്തിനും വേണ്ടി രക്ഷപ്പെടുത്തുകയാണ്. എന്നിരിക്കെ ഇതിങ്ങനെ വളർത്തുന്നത് ഗവർമെൻറ് ആണ് എന്ന് പറഞ്ഞാൽ അതിനെ അന്തവും ബോധവും ഉള്ള ജനങ്ങൾ സമ്മതിച്ചു തരില്ല. നിയമത്തിന്റെ പോരായ്മയാണ് എന്നു വേണമെങ്കിൽ കുറ്റപ്പെടുത്താം. പക്ഷേ അത് ലഹരിക്കെതിരെയുള്ള നിയമത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റു പലതിന്റെയും കാര്യത്തിലും അങ്ങനെ നിരൂപണം ചെയ്യാവുന്ന വിഷയമാണ്. ഗവൺമെൻറ് എത്ര പഴുതടച്ച നിയമങ്ങൾ ഉണ്ടാക്കിയാലും നടപ്പിലാക്കിയാലും ഈ തെറ്റുകുറ്റങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കും. കാരണം ഇത് ലഹരി ഉപയോഗിക്കുന്ന ആളുടെ ഇച്ഛയായി വികാരമായി മാറിയിരിക്കുന്നു. ഇച്ഛയും വികാരവും ഏതു വിധേനയും നിവൃത്തി ചെയ്യാൻ മനുഷ്യൻമാർ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്നിട്ടും ഒരാൾ ഇതൊക്കെ കേന്ദ്രത്തിന്റെ കുഴപ്പമാണ് എന്ന് പറയുന്നുവെങ്കിൽ അതിനെ വെറും രാഷ്ട്രീയമായി കേട്ടാൽ മതി. റോഡിൽ ഒരു അപകടം നടന്നാലും അതിൻ്റെ ഉത്തരവാദിത്വം കേന്ദ്രത്തിലാണ് എന്ന് ഇങ്ങനെയുള്ളവർ പറഞ്ഞേക്കും. താൻ അനിഷ്ടകരമായി കാണുന്ന കാര്യങ്ങളൊക്കെ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ തലയിൽ കെട്ടിവെക്കുക എന്ന ഒരു മനസ്ഥിതിയുള്ള ഒരാളേ അങ്ങനെ പറയൂ.
സമീപകാലത്ത് ഇങ്ങനെ ചിലർ നിലപാടെടുത്തതിന്റെ അസാംഗ്യവും വഷളത്തരവും സൂചിപ്പിക്കാനാണ് ഗവൺമെന്റിനെ ഉദാഹരിച്ചത്. ഒരാൾ പറഞ്ഞതിൻ്റെ ആശയം ഇതൊക്കെ മദ്രസയിൽ പഠിച്ചതിന്റെ പ്രശ്നമാണ് എന്ന്. മദ്രസയിൽ പഠിച്ചവരാണ് ലഹരിക്ക് കൂടുതലും അടിമപ്പെടുന്നത് എന്നതായിരുന്നു അയാളുടെ ധ്വനി. ആ നിലപാടിന്റെ അർത്ഥം അയാൾ എല്ലാ കുറ്റവും അയാൾക്ക് ഏറ്റവും ദേഷ്യവും വിദ്വേഷവും ഉള്ള ഒരു സംവിധാനത്തിന്റെ തലയിൽ കെട്ടിവെച്ചു എന്ന് മാത്രം. അയാളുടെ ജീവിതത്തിൽ അനിഷ്ടകരവും അശുഭകരവുമായ എന്തു നടന്നാലും അയാൾ അത് മദ്രസയുടെ മുകളിൽ തന്നെയായിരിക്കും ചാർത്തുക. അന്ധമായ വിരോധത്തിന് അടിമപ്പെട്ട് പറഞ്ഞതാണ് അദ്ദേഹം എന്നത് വളരെ വ്യക്തമായതുകൊണ്ട് അയാളുടെ പുറകെ നാം പോകുന്നില്ല. അതേസമയം ലഹരി മാഫിയയിൽ എത്തിപ്പെടുന്നവരോ അടിമപ്പെടുന്നവരോ കൂടുതലും മദ്രസാ വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ് എന്ന നിരീക്ഷണത്തെ നമുക്ക് പിന്തുടരാം. മദ്രസാ വിദ്യാഭ്യാസം നേടിയ മുസ്ലിം മത വിശ്വാസികൾ മാത്രമാണ് ലഹരിയിൽ പിടിക്കപ്പെട്ടിട്ടുള്ളത് പിടിക്കപ്പെടുന്നത് എന്ന് ബുദ്ധിയുള്ള ഒരാൾക്കും പറയാൻ കഴിയില്ല. മതമോ ജാതിയോ പ്രദേശമോ പ്രാദേശികതയോ ഒന്നുമല്ല ലഹരിയുടെ പ്രചോദനം. ഇക്കാര്യത്തിൽ മദ്രസയെയും മദ്രസ പഠനത്തെയും പ്രതിസ്ഥാനത്ത് നിർത്തുന്നത് ഒരു നാട്ടിൽ ഒരാൾ ലഹരിയുമായി പിടിക്കപ്പെട്ടാൽ ആ നാട്ടുകാർ ഒക്കെ ലഹരി മാഫിയക്കാരാണ് എന്ന് പറയുന്നത് പോലെ നിരർത്ഥകം ആയിരിക്കും. കാര്യങ്ങളെ വികാരമായി കാണുന്നവരും വസ്തുതാപരമായി കാണുന്നവരും മനുഷ്യർക്കിടയിൽ ഉണ്ട്. വികാരപരമായി കാണുന്നവർക്കാണ് മേൽപ്പറഞ്ഞ പ്രകാരമുള്ള അബദ്ധങ്ങളും തെറ്റുകളും പിണയുന്നത്. കാരണം ഈ വികാര ജീവികൾക്ക് അവരുടെ ജീവിതത്തിൻറെ മുന്നിൽ പ്രതിയോഗി മാത്രമേ ഉണ്ടായിരിക്കൂ. അവർ പറയുന്നതും ചെയ്യുന്നതും എല്ലാം ആ പ്രതിയോഗികെതിരെ മാത്രമായിരിക്കും. അയാൾ ജീവിതത്തെ ആ പ്രതിയോഗികെ എതിരെയുള്ള ഒരു പോരാട്ടമായി മാത്രം കാണുന്ന ആളാണ്. അതിനാൽ തന്നെ ഒരു വിഷയം വരുമ്പോൾ ചിന്തിക്കുക, അപഗ്രഥനം ചെയ്യുക, വിലയിരുത്തുക, സൂചനകളെ പിന്തുടരുക, അങ്ങനെ വസ്തുതയിലേക്ക് എത്തിച്ചേരുക തുടങ്ങിയ കാര്യങ്ങൾ ഒന്നും അയാൾ ചെയ്യില്ല. അയാളിൽനിന്ന് അത് പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല. അതേസമയം, വസ്തുതകളെ ശാന്തമായി, പക്ഷരഹിതമായി, മുൻധാരണയില്ലാതെ വിലയിരുത്താൻ കഴിയുന്നവർ ഇങ്ങനെയൊന്നും പറയില്ല.
കാരണം മദ്രസകൾ, ദർസുകൾ, അറബിക്കോളേജുകൾ, പള്ളി ജമാഅത്തുകൾ തുടങ്ങിയവയെല്ലാം മുസ്ലിം മതവിശ്വാസികളുടെ ധാർമികത സംരക്ഷിക്കുവാൻ വേണ്ടി നിലനിൽക്കുന്ന സംവിധാനങ്ങളാണ്. അമ്പലങ്ങൾ, ചർച്ചുകൾ, സെമിനാരികൾ, സൺഡേ സ്കൂളുകൾ, വേദപഠന കേന്ദ്രങ്ങൾ മത ക്യാമ്പുകൾ തുടങ്ങി പലതും മറ്റു മതങ്ങൾക്കും ഉണ്ട്. ഈ മതങ്ങളിലും മുസ്ലിംകളിലും എല്ലാം ലഹരി ഉപയോഗിക്കുന്നവരും അത് വിപണനം ചെയ്യുന്നവരും ഉണ്ട്. പക്ഷേ, അതൊന്നും അവരുടെ മത കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന നിർദ്ദേശമോ കിട്ടാത്ത ഉപദേശമോ പ്രോത്സാഹനമോ പ്രചോദനമോ ഒന്നും കൊണ്ടല്ല. മറിച്ച്, അതെല്ലാം അവരുടെ സ്വന്തം മനസ്സിൽനിന്ന് ഉണ്ടാകുന്നത് മാത്രമാണ്. അതേസമയം, കാര്യങ്ങളെ വസ്തുതാപരമായി വീക്ഷിക്കുന്നവരും വിലയിരുത്തുന്നവരും പറയുന്ന കാര്യം ഈ ധാർമികത ഇത്രമേൽ കരുത്താർജ്ജിച്ച് നിൽക്കുന്നതുകൊണ്ടാണ് ലഹരിയുടെ വ്യാപനം ഇത്രയെങ്കിലും നമ്മുടെ നാട്ടിൽ നിയന്ത്രണവിധേയമായത് എന്നാണ്. ഏറ്റവും കുറഞ്ഞത് ഈ മതധർമ്മങ്ങൾ ഇത്ര സജീവമായി ഉണ്ടായതുകൊണ്ടാണ് ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ തന്നെ നമ്മുടെ നാട്ടിൽ ഉണ്ടായത് എന്നു പറഞ്ഞാൽ അത് ഒരിക്കലും തെറ്റാവില്ല. കാരണം സാംസ്കാരിക പ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും മുമ്പിൽ വലിയ പരിമിതിയുണ്ട്. സാംസ്കാരിക കലാകാരന്മാർക്ക് പലപ്പോഴും ആവശ്യം ആവശ്യമായ ഒന്നായിരിക്കും ലഹരി. മാഫിയയിൽ അവർ ചേരുകയോ മറ്റോ ചെയ്യില്ല എങ്കിലും അവർക്കത് ഉപയോഗിക്കാതിരിക്കാൻ കഴിയില്ല എന്നതാണ് അനുഭവം. ലഹരി ഉപയോഗിക്കാത്ത കലാകാരന്മാർ ധാരാളമുണ്ട് എങ്കിലും ഉള്ള ന്യൂനപക്ഷത്തിനു വേണ്ടി അവർക്ക് ലഹരിക്കെതിരെയുള്ള തങ്ങളുടെ ശബ്ദം മയപ്പെടുത്തുക എങ്കിലും വേണ്ടിവരും. ഇതേ വിഷയമാണ് പൊതു രാഷ്ട്രീയ മേഖലയും നേരിടുന്നത്. ഓരോ രാഷ്ട്രീയ പാർട്ടിയിലും ലഹരി ഉപയോഗിക്കുന്നവർ ഉണ്ടായിരിക്കും. കടുത്ത തീരുമാനങ്ങൾ എടുത്ത് മുന്നോട്ടു പോകുന്നത് അവരുടെ വോട്ട് ബാങ്കിനെ കാര്യമായി ബാധിച്ചേക്കാം. സാംസ്കാരിക - രാഷ്ട്രീയ മേഖലകളിൽ ലഹരിക്കെതിരെയുള്ള ഒരു അനക്കവും ഇല്ല, ഉണ്ടാവില്ല എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. മറിച്ച് അവർക്ക് ചെറുതെങ്കിലും ആയ ചില പരിമിതികൾ ഉണ്ട് എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. അതേസമയം ധാർമിക മേഖലക്ക് അത്തരം പരിമിതികൾ ഒന്നുമില്ല അവർ ധാർമികതയ്ക്ക് വേണ്ടി നിലനിൽക്കുന്നവരും അതിന്റെ പ്രഖ്യാപിത പ്രചാരകരുമാണ്. അവർ ലഹരിക്കെതിരെ പരസ്യമായി നിലപാടെടുത്താലും പ്രസംഗിച്ചാലും എഴുതിയാലും അതിൽ ആരും അസ്വസ്ഥതപ്പെടുകയില്ല. അതുകൊണ്ട് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഏറ്റവും അധികം മുമ്പിൽ നിൽക്കുന്നത് ഈ മദ്രസകൾ പ്രതിനിധാനം ചെയ്യുന്ന ധാർമികതയാണ്.
നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും മുകളിൽ സൃഷ്ടാവ് ബുദ്ധി എന്ന ഘനം കയറ്റി വെച്ചിരിക്കുന്നു. എല്ലാ കാര്യങ്ങളെയും ഏറാതെ, കുറയാതെ, ചൂടാവാതെ, തണുക്കാതെ, തീവ്രമാകാതെ, നിഷ്ക്രിയമാകാതെ നിലനിൽക്കുവാനും നിലനിറുത്തുവാനും സഹായിക്കുന്നത് ബുദ്ധിയാണ്. ഇതിൽ ആനന്ദം, ആഹ്ലാദം തുടങ്ങിയ താൽപര്യങ്ങൾ ലഭിക്കുന്നത് തലച്ചോറ് ഉൽപാദിപ്പിക്കുന്ന ഡോപ്പൊമിൻ എന്ന രാസവസ്തുവാണ്. ഇതടക്കം വികാരങ്ങൾക്കെല്ലാം ജനിതകമായി ഒരു മിത സ്വഭാവമാണ് ഉള്ളത്. ആനന്ദത്തെയും ആഹ്ലാദത്തെയും ഏറാതെ കുറയാതെ അത് സംരക്ഷിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവന്റെ താല്പര്യം അനിയന്ത്രിതമായ ആനന്ദമാണല്ലോ. അതിനാൽ അത് ഉപയോഗിക്കുമ്പോൾ അമിതമായ ആനന്ദം ഉണ്ടാകുന്നു. അതിൻ്റെ സുഖം അനുഭവിക്കുന്നതോടെ വീണ്ടും വീണ്ടും അമിതമായ ആനന്ദം ഉണ്ടാകുവാൻ ഉള്ള ത്വര മനസ്സിൽ കയറിക്കൂടുന്നു. വീണ്ടും വീണ്ടും അതിനായി മയക്കുമരുന്നിനെ ആശ്രയിക്കുമ്പോൾ ബുദ്ധിയുടെ സന്തുലിതത്വം നഷ്ടപ്പെടുകയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും മനസ്സിൻ്റെ താളത്തെയും അത് താളം തെറ്റിക്കുന്നു. ഇങ്ങനെയാണ് മയക്കുമരുന്ന് മനുഷ്യനെ നശിപ്പിക്കുന്നത്. മയക്കുമരുന്ന് സമൂഹത്തെ മയക്കിയെടുത്തു കഴിഞ്ഞു. മയക്കുമരത്തിൻ്റെ കാര്യത്തിൽ ഏതെങ്കിലും പ്രത്യേക കക്ഷിയെ കുറ്റപ്പെടുത്താനാവില്ല എന്നതാണ് വസ്തുത. മതമോ പ്രബുദ്ധമായ സാമൂഹ്യചിന്തയോ കുടുംബത്തെയോ കുലത്തെയോ കുറിച്ചുള്ള വിചാരമോ ഉള്ള ഒരാളും തന്നെത്തന്നെ മുച്ചൂടും നശിപ്പിക്കുവാൻ ഇങ്ങനെ ലഹരിക്കും മയക്കുമരുന്നിനും വിട്ടുകൊടുക്കില്ല, സ്വയം ശവക്കുഴി തോണ്ടില്ല.
അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു നിൽക്കാതെ നാം ഇപ്പോൾ ചെയ്യേണ്ടത് എത്രയും പെട്ടെന്ന് ഉണർന്നു പ്രവർത്തിക്കുകയാണ്. ആ പ്രവർത്തനത്തിന് അർഹതയും ഉത്തരവാദിത്വവും ഉള്ളത് ഒന്നാമതായി ധാർമികതയുടെ പ്രാതിനിധ്യം വഹിക്കുന്നവർക്കാണ്. അവർ അതിവേഗം ഉണരേണ്ടിയിരിക്കുന്നു എന്നു പറയുന്നത്
അധോലോകത്ത് ഒരുപാട് ലഹരി അടിമകൾ ഇതിൻ്റെ പ്രചാരത്തിനും പ്രചോദനത്തിനും വേണ്ടി മാത്രം ജീവിക്കുകയാണ് എന്നതുകൊണ്ടാണ്. ഏതു നിയന്ത്രണങ്ങളെയും മറികടക്കാനും സാധനം വേണ്ടവർക്ക് എത്തിച്ചു കൊടുക്കാനും വാങ്ങുന്നവരെ വലയിൽ തന്നെ മയക്കി കിടത്താനും അവരുടെ കണ്ണികൾ സജീവമാണ്. അതിനവർക്ക് ഭരണ-നിയമ കൂടങ്ങളിലെ സമാന രോഗികൾ, മാന്യതയുടെ വസ്ത്രം ധരിച്ച വ്യാഖ്യാനക്കാർ, ശാസ്ത്രീയമായി വിന്യസിക്കപ്പെട്ട ശൃംഖല, വേട്ടയാടപ്പെട്ടാൽ സഹിക്കാനുള്ള പിൻവാതിൽ ബന്ധങ്ങൾ, സ്വന്തമായ കോഡ് ഭാഷകൾ തുടങ്ങി എല്ലാം കൊണ്ടും സജ്ജമായി നിൽക്കുന്ന ഒരു സാമ്രാജ്യമാണ് ലഹരി മാഫിയ ഇന്ന്. അതിനാൽ ഇനിയും വളരും എന്നതിൽ ശങ്കിക്കേണ്ട. പക്ഷേ അതിനെ വളരാൻ വിട്ടാൽ അവർ മാത്രമല്ല, നിഷ്കളങ്കരായ നാമെല്ലാം അതിനു വലിയ വില കൊടുക്കേണ്ടി വരും. അതിനാൽ നാം ഇറങ്ങേണ്ട സമയമായിരിക്കുന്നു എന്നുമാത്രമല്ല, സമയം അതിക്രമിച്ചിരിക്കുന്നു.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso