

ഇസ്ലാമിൻ്റെ കാർഷിക ചിന്തകൾ
2025-05-01
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
മനുഷ്യന്റെ പ്രധാന ജീവിത മാര്‍ഗവും സാമൂഹിക നിലനില്‍പ്പിന്റെ അടിസ്ഥാന ശിലയുമാണ് കൃഷി. അടിസ്ഥാന തൊഴിലുകളായ കൈത്തൊഴില്‍, കൃഷി, കച്ചവടം എന്നിവയില്‍ കൃഷിക്കാണ് പ്രഥമ സ്ഥാനം. രണ്ടാം സ്ഥാനം കൈത്തൊഴിലിനും മൂന്നാമത് കച്ചവടത്തിനും. കാർഷികവൃത്തി ഈ ശ്രേണിയിൽ ഒന്നാം സ്ഥാനം നേടുന്നതിന് ചില ന്യായങ്ങൾ ഉണ്ട്. അത് കർഷകന്റെ മനസ്സും അർപ്പണവും ക്ഷമയും എല്ലാം കൂടിച്ചേരുമ്പോൾ ഉണ്ടാകുന്നതാണ്. അവൻ കൃഷിയിറക്കുവാൻ വേണ്ടി ഭാരിച്ച അധ്വാനം നടത്തുന്നു. കൃഷി ഇറക്കി കഴിഞ്ഞാൽ പിന്നെ അത് അല്ലാഹുവിൽ ഏൽപ്പിക്കുന്നു. കാരണം, കാലാവസ്ഥ അനുകൂലമാകുമോ പ്രതികൂലമാകുമോ എന്നോ അറിയപ്പെടാത്ത വല്ല ദുരന്തങ്ങളും വരാനുണ്ടോ എന്നോ ഒന്നും അവനു നിശ്ചയമുണ്ടാവില്ല. അതിനാൽ എല്ലാം അല്ലാഹുവിൽ സമർപ്പിക്കുകയല്ലാതെ മറ്റൊന്നും അവനു ചെയ്യാനില്ല. പിന്നെ അതിൻ്റെ വിളവ് ഭക്ഷ്യമായോ പണമായോ മാറുന്നതു വരേക്കും അവൻ ക്ഷമാപൂർവ്വം കാത്തിരിക്കുന്നു. ക്ഷമ, സമർപ്പണം, അധ്വാനം തുടങ്ങിയവയെല്ലാം പ്രതിഫലവും പ്രതിഫലനവും ഉള്ള മാനുഷിക വ്യവഹാരങ്ങളാണ്. അതിനാലാണ് കൃഷിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ഇമാം ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു: 'ജോലികളില്‍ വെച്ച് ഏറ്റവും ഉത്തമം കൃഷിയാണ്. കാരണം അതു കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്. അര്‍പ്പണബോധം കൂടുതലുള്ളതും ചതിയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതവുമാണത്. (തുഹ്ഫ 9/389). മറ്റു പല വിവരണങ്ങളിലും നാം പറഞ്ഞതുപോലെ കൃഷിയെയും സത്യവിശ്വാസികളുടെ സാംസ്കാരികതയുമായി ഘടിപ്പിക്കുവാൻ ഇസ്ലാം ശ്രമിക്കുന്നുണ്ട്. ഒരു സമ്പൂർണ്ണ ജീവിത പദ്ധതി എന്ന നിലക്ക് ഇസ്ലാമിൻ്റെ വിജയം കുടികൊള്ളുന്ന ഒരു പ്രധാന ആശയം കൂടിയാണ് ഇത്. ആരാധനകൾ, ജീവിതവൃത്തികൾ, ജീവിത സന്ധാരണ മാർഗങ്ങൾ, ഇടപാടുകൾ തുടങ്ങി എല്ലാ കാര്യങ്ങളെയും ഭൗതികതയുമായും ആത്മീയതയുമായും ഒരേസമയം ബന്ധിപ്പിച്ച് മുന്നോട്ടുപോകുന്നു എന്നതാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ അത്.
കൃഷിയെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും വിവരിക്കുന്നുണ്ട്. അവയിൽ ചില സ്ഥലങ്ങളില്‍ കൃഷിയെ ഉപമയായിട്ടാണ് അവതരിപ്പിക്കുന്നത്. അതായത് ജീവിതപാഠങ്ങൾ പഠിപ്പിക്കാനുള്ള ഉദാഹരണങ്ങളായി. ഉദാഹരണമായി അല്ലാഹു പറയുന്നു: 'തങ്ങളുടെ ധനം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണി പോലെയാണ്. അത് ഏഴു കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു വീതം ധാന്യ മണികളുണ്ട്. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയാക്കി കൊടുക്കുന്നു. അല്ലാഹു വിശാലതയുള്ളവനും സര്‍വജ്ഞനുമാകുന്നു’ (2/261). വിശ്വാസിയെ നബി(സ) തങ്ങൾ ഈന്തപ്പനയോട് ഉപമിക്കുന്ന ഒരു ഹദീസ് കാണാം. വിശ്വാസി ഈന്തപ്പന പോലെ തന്റെ എല്ലാ ഭാഗങ്ങൾ കൊണ്ടും പ്രയോജനം ചെയ്യുന്ന ആളായിരിക്കണം എന്ന അർത്ഥത്തോടൊപ്പം ഈന്തപ്പന എല്ലാ ഭാഗങ്ങൾ കൊണ്ടും ഉപകാരമുള്ള ഒന്നാണ് എന്ന അർത്ഥം കൂടി ഈ ഹദീസ് ഉൾക്കൊള്ളുന്നു. കേവലം കൃഷിചെയ്യുക എന്നതിനുമപ്പുറം ഇസ്ലാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൃഷിചെയ്യുന്നതിലൂടെ വ്യക്തിക്കും സമൂഹത്തിനും പ്രയോജനം കൊണ്ടുവരുക എന്നതിലാണ്. അതുകൊണ്ടുതന്നെ ചെയ്യുന്ന കൃഷിയുടെ ഫലം കൃഷി ചെയ്തവന് തന്നെ കിട്ടുന്നതായിരിക്കണം എന്ന് ഇസ്ലാം ശഠിക്കുന്നില്ല. ‘ഒരാൾ അബുദർദാഅ്(റ)വിന്റെ അടുക്കലൂടെ നടന്നു നീങ്ങുകയായിരുന്നു. അദ്ദേഹം ഏതോ മരം നടുകയായിരുന്നു. അപ്പോൾ അയാൾ ചോദിച്ചു: 'വാർധക്യത്തിലാണോ താങ്കൾ ഈ മരം നടുന്നത്? എത്രയോ വർഷം കഴിഞ്ഞാൽ അല്ലാതെ താങ്കൾക്ക് ഇതിൽനിന്ന് ഒന്നും ലഭിക്കുകയില്ലല്ലോ' അബുദർദാഅ്(റ) പറഞ്ഞു: 'അതിൽ നിന്ന് മറ്റുള്ളവർ ഭക്ഷിക്കുന്നതിലൂടെ അതിന്റെ പ്രതിഫലം എനിക്ക് ലഭിക്കുകയെന്നതാണ്. (മുനാവി, ഫൈളുൽ ഖദീർ) ഉമാറതു ബിന്‍ ഖുസൈമ(റ) പറയുന്നു: 'ഉമര്‍ (റ) എന്റെ പിതാവിനോട് ഇങ്ങനെ ചോദിക്കുന്നതായി ഞാന്‍ കേട്ടു: 'നിങ്ങളുടെ ഭൂമിയില്‍ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുന്നതിന് എന്താണു നിങ്ങള്‍ക്കു തടസ്സം’? അപ്പോള്‍ പിതാവ് പറഞ്ഞു: 'ഞാന്‍ നാളെ മരിക്കാന്‍ പോകുന്ന പടു വൃദ്ധനല്ലേ’? അപ്പോള്‍ ഉമര്‍(റ) വിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'നിങ്ങളുടെ ഭൂമിയില്‍ വൃക്ഷങ്ങള്‍ നടാന്‍ ഞാനും സഹായിക്കാം’. പിന്നീട് അവർ ഇരുവരും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും ഞാന്‍ കണ്ടു’ (ജാമിഉല്‍ അഹാദീസ്).
നബി(സ) തങ്ങളുടെ ജീവിത ദൗത്യം അല്ലാഹുവിൻ്റെ രിസാലത്ത് ജനങ്ങളുടെ ജീവിതങ്ങളിലേക്ക് എത്തിച്ചു കൊടുക്കുക എന്നതായിരുന്നു. അതിനാൽ തന്നെ ഒരു സജീവ കർഷകനായി നബി(സ) തങ്ങൾക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും നബി തങ്ങൾ കൃഷിയുടെ മഹാത്മ്യവും പ്രാധാന്യവും സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്. എന്നു മാത്രമല്ല, നബി തങ്ങൾ സ്വന്തം കൈകൾ കൊണ്ട് കൃഷി ചെയ്യുന്നതും ഹദീസ് ചരിത്രങ്ങളിൽ വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് നബി(സ) തങ്ങൾ സൽമാനുൽ ഫാരിസി(റ)വിനുവേണ്ടി സ്വന്തം കരങ്ങൾ കൊണ്ട് നട്ടു കൊടുത്ത ഈന്തപ്പന തോട്ടം. ഇത് മദീന മുനവ്വറയിലെ അൽ അവാലിയിൽ ഇപ്പോഴും നമുക്ക് കാണാം. പേർഷ്യയിൽ നിന്ന് സത്യമതം തേടി മദീനയിൽ എത്തിച്ചേർന്നതായിരുന്നു സൽമാൻ(റ). അദ്ദേഹം അവിടെയെത്തുന്നത് ഒരു അടിമയായിട്ടായിരുന്നു. അടിമത്വത്തിൽ നിന്ന് മോചനം നേടുവാൻ അദ്ദേഹത്തിന് എന്തെങ്കിലും വരുമാനം അനിവാര്യമായി വന്നു. സാമ്പത്തികമായി വലിയ സഹായങ്ങൾ ചെയ്യുവാൻ സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നതിനാൽ നബി (സ) തങ്ങൾ ഇതിനു പരിഹാരമായി കണ്ട ഒരു പദ്ധതിയായിരുന്നു ഈ ഈന്തപ്പന തോട്ടം. 300 ഓളം ഈത്തപ്പനകൾ ഉള്ള ഈ തോട്ടം ഇപ്പോൾ സൗദി ടൂറിസം വകുപ്പിൻറെ പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിതമാണ് ഇതിനോട് അനുബന്ധിച്ച് ഒരു പള്ളിയും കിണറും ഉണ്ട് നബി തിരുമേനിയുടെ പാദസ്പർശനവും കരസ്പർശനവും ഏറ്റ പുണ്യം ഇവയ്ക്കെല്ലാം ഉണ്ട്. ഈ ബറക്കത്ത് കൊണ്ട് തന്നെ ഇതിലെ ഈത്തപ്പന മരങ്ങൾ അതേ വർഷം തന്നെ പതിവിന് വിരുദ്ധമായി കായ്ക്കുകയുണ്ടായി എന്ന് ചരിത്രങ്ങൾ പറയുന്നു ( സംഹൂദി: വഫാഉൽ വഫാ, ഡോ. അബ്ദുൽ അസീസ് കഅകി: അദ്ദുർറുൽ മൻതൂർ)
കൃഷിയുടെ കാര്യത്തിൽ നബിയുടെ താൽപര്യവും പ്രകടിപ്പിക്കുന്ന മറ്റൊരു സംഭവം ഇമാം അൽ ഐനി ഉംദത്തുൽ ഖാരിയിൽ ഉദ്ധരിക്കുന്നുണ്ട്. സുബൈർ ബിൻ അവ്വാം(റ)വിൻ്റെ കൃഷി ഭൂമിയുടെ താഴെയായി ഒരു അൻസാരി കൃഷി ചെയ്യുന്നുണ്ടായിരുന്നു. സ്വാഭാവികമായും സുബൈർ(റ)വിന്റെ തോട്ടത്തിലെ ജലസേചനം കഴിഞ്ഞതിനുശേഷം മാത്രമേ താഴെയുള്ള അൻസാരിയുടെ തോട്ടത്തിൽ വെള്ളം എത്തുമായിരുന്നുള്ളൂ. ഇതിൽ അസ്വസ്ഥനായ അൻസാരി വെള്ളം നേരെ ചൊവ്വേ താഴേക്ക് തുറന്നുവിടാൻ ആവശ്യപ്പെട്ടു. സുബൈർ(റ) അത് വിസമ്മതിച്ചതോടെ രണ്ടുപേരും തമ്മിൽ പ്രശ്നമായി. കേസ് നബി(റ) തിരുമേനിയുടെ മുമ്പിൽ എത്തി. കർഷകർ എന്ന നിലക്കും സഹാബിമാർ എന്ന നിലക്കും രണ്ടു പേർക്കും ജലസേചന സൗകര്യം ലഭ്യമാക്കുക എന്നത് നബിയുടെ താല്പര്യം ആയിരുന്നു. നബി(സ) ആദ്യം സുബൈർ (റ)വോട് പറഞ്ഞു: 'സുബൈർ താങ്കൾ നനച്ചു കഴിഞ്ഞാൽ വെള്ളം താഴേക്ക് തുറന്നു വിടുക' സുബൈർ(റ)വിന് സമ്മതമായെങ്കിലും അൻസാരിക്ക് അത് സമ്മതമായില്ല. തന്റേത് നനച്ച് പിന്നീട് അദ്ദേഹം നനക്കണം എന്നായിരുന്നു അൻസാരിയുടെ ഉള്ളിലിരിപ്പ്. അതിനാൽ അൻസാരി നബിയെ ചോദ്യം ചെയ്യാനാണ് മുതിർന്നത്. അദ്ദേഹം ചോദിച്ചു: 'താങ്കളുടെ അമ്മായിയുടെ മകൻ ആയതുകൊണ്ട് ആണോ അദ്ദേഹത്തിന് അനുകൂലമായി ഇങ്ങനെ വിധി പറഞ്ഞിരിക്കുന്നത്?'. നബി (സ)യുടെ പിതൃ സഹോദരി സ്വഫിയ്യ(റ)യുടെ മകനാണ് സുബൈർ ബിൻ അവ്വാം(റ). അതുകേട്ടതും നബിക്ക് വിഷമമായി. അപ്പോൾ നബി സുബൈറി(റ)നോട് പറഞ്ഞു: 'സുബൈർ താങ്കൾ ആദ്യം നടക്കുക. പിന്നെ വെള്ളം വേരുകളോളം എത്തുന്ന അത്ര കെട്ടിനിർത്തുക. പിന്നെ മാത്രം താഴേക്ക് ഒഴുക്കി വിടുക'
നബി(സ)യിൽ നിന്നു തന്നെ സ്വഹാബിമാർക്കും ഈ സംസ്കാരം പകർന്നു കിട്ടി. അവരുടെ ജീവിത സാഹചര്യങ്ങൾ തീർത്തും കാർഷികമായിരുന്നില്ല എങ്കിലും ഉണ്ടായിരുന്ന കാർഷിക സംസ്കാരം അവർ മനസ്സാ വരിച്ചിരുന്നു. കൃഷിഭൂമി സജ്ജമാക്കുന്നതിലും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലും സ്വഹാബികള്‍ക്ക് പ്രത്യേകമായ താല്‍പര്യമുണ്ടായിരുന്നു. അബ്ദുല്ലാഹിബിനു അംറുബിനുല്‍ ആസ്വ്(റ)വിന് ത്വാഇഫില്‍ വലിയ കൃഷിത്തോട്ടമുണ്ടായിരുന്നു. അതില്‍ നിന്നുള്ള മുന്തിരികള്‍ ആയിരക്കണക്കിനു മരപ്പാത്രങ്ങളില്‍ ചുമന്നാണ് കൊണ്ടു പോയിരുന്നത്. ദൂരെ നിന്ന് കണ്ടാല്‍ വലിയ കുന്ന് പോലെ തോന്നുന്ന വിധമായിരുന്നുവത്രെ തോട്ടത്തില്‍ ഉണക്ക മുന്തിരി കൂട്ടിയിട്ടിരുന്നത്. ത്വല്‍ഹതു ബ്നു ഉബൈദില്ലാ(റ)വിനും വലിയ കൃഷിഭൂമിയുണ്ടായിരുന്നു. മദീനയിൽ ആദ്യമായി ഗോതമ്പ് കൃഷി ചെയ്തത് ഈ സ്വഹാബി വര്യൻ ആയിരുന്നു. അപ്രകാരം സുബൈര്‍ ബിന്‍ അവാം(റ)വിനും മറ്റു പല സ്വഹാബാക്കള്‍ക്കും വലിയ കൃഷിയിടങ്ങള്‍ ഉണ്ടായിരുന്നു (അൻവർ രിഫാഈ: അല്‍ ഇസ്‌ലാമു ഫീ ഹളാറതിഹി വ നള്മിഹി). അന്നത്തെ സാഹചര്യത്തിൽ ഭൂമി ഉടമാവകാശം പൊതുവേ കുറവായിരുന്നു. ഭൂമി വളച്ചുകെട്ടുന്നതും സ്വന്തമായി ഉപയോഗിക്കുന്നതും അധിവാസ നഗര മേഖലയിൽ മാത്രമായിരുന്നു. ബാക്കിയുള്ള സ്ഥലങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന ഭൂമി ആർക്കുവേണമെങ്കിലും എടുക്കാവുന്ന അവസ്ഥയായിരുന്നു. പക്ഷേ, ജീവിത സന്ധാരണത്തിന് കൃഷിയെക്കാൾ കച്ചവടത്തിനാണ് അറബ് ജനത പ്രാമുഖ്യം കൽപ്പിച്ചിരുന്നത്. അതിനാൽ കൂടിയാണ് അക്കാലത്തെ അറബ് പ്രദേശങ്ങൾ കാർഷികമായി പിന്നോട്ട് പോയത്. ഇത്തരമൊരു സാഹചര്യത്തിൽ കൃഷിയിലേക്ക് ആ ജനതയെ തിരിച്ചുവിടാൻ മഹാനായ നബി(സ) തിരുമേനി പല പ്രോത്സാഹനങ്ങളും നൽകുകയുണ്ടായി. അതിൽപ്പെട്ട ഒന്നാണ് ഒരാൾ ഒരു ഭൂമി വളച്ചെടുക്കുകയും കൃഷി ചെയ്ത് അതിനെ ജീവിപ്പിക്കുകയും ചെയ്യുന്ന പക്ഷം ആ ഭൂമി അവൻ്റെ ഉടമാവകാശത്തിൽ വരുന്നതാണ് എന്ന നബി(സ)യുടെ പ്രഖ്യാപനം.
മറ്റൊന്ന് താല്പര്യമുള്ള പലർക്കും നബി തങ്ങൾ ഭൂമി മുറിച്ച് വെറുതെ നൽകിയിരുന്നു എന്നതാണ്. ഇങ്ങനെ നബിയിൽ നിന്ന് ഭൂമി ലഭിച്ച സഹാബിമാർ നിരവധിയാണ്. സുബൈർ ബിൻ അവ്വാം(റ)വിന് നബി(സ) ഇങ്ങനെ ഭൂമി നൽകിയിരുന്നതായും അതിൽ തൻ്റെ പത്നി അസ്മ(റ) വേല ചെയ്തിരുന്നതായും ഹദീസിൽ വന്നിട്ടുണ്ട്. ഒരു ചാട്ടവാർ എടുത്ത് എറിഞ്ഞ് അത് വീഴുന്ന അത്രയും ദൂരം സ്ഥലമായിരുന്നു അദ്ദേഹത്തിന് നൽകിയത് എന്നും അതേ ഹദീസുകളിൽ പറയുന്നുണ്ട്. (അബു ദാവൂദ്, അഹ്മദ്). അംറ് ബിൻ ഹുറൈസ്(റ), അബ്ദുറഹ്മാൻ ബിൻ ഔഫ്(റ), വാഇൽ ബിൻ ഹജർ(റ), ബിലാൽ ബിൻ ഹാരിസ് അൽ മുസ്നി(റ) തുടങ്ങിയവരല്ലാം ഇങ്ങനെ ഭൂമി ലഭിച്ച കർഷക സഹാബിമാരാണ് (തുർമുദി, അബൂദാവൂദ്). ഇങ്ങനെ ലഭിച്ച ഭൂമി കൃഷി ചെയ്തു പരിപാലിക്കണം എന്ന് നബി(സ) പറയുമായിരുന്നു. ഈ ഭൂമിയിൽ കൃഷി ചെയ്യുന്നില്ലെങ്കിൽ അത് തൻ്റെ അതിനു സന്നദ്ധനായ സഹോദരന് നൽകണമെന്ന് നബി(സ) പറയുകയുണ്ടായി. (മുസ്ലിം) ഇങ്ങനെ കിട്ടിയ ഭൂമികളിൽ ഒന്ന് കൃഷി ചെയ്യാതെ ഒഴിച്ചിട്ടിരിക്കുന്നത് രണ്ടാം ഖലീഫ ഉമർ(റ)വിൻ്റെ കാഴ്ചയിൽപ്പെട്ടു. അത് ബിലാൽ അൽ മുസ്നിക്ക് നബി തങ്ങൾ നൽകിയ ഭൂമിയായിരുന്നു. അദ്ദേഹത്തെ വിളിച്ച് ഖലീഫ പറഞ്ഞു: 'താങ്കൾ ഭൂമി ചോദിച്ചപ്പോൾ നബി(സ) തങ്ങൾ താങ്കൾക്ക് ഈ ഭൂമി നൽകുകയായിരുന്നു. ചോദിച്ചത് എന്തും നൽകുന്ന സ്വഭാവമായിരുന്നു നബിയുടേത്. അങ്ങനെ ലഭിച്ച ഈ ഭൂമി താങ്കൾ കൃഷി ചെയ്യാതെ ഇട്ടിരിക്കുന്നത് ശരിയല്ല. താങ്കൾക്ക് ഇത്രയും ഭൂമിയിൽ കൃഷി ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് എങ്കിൽ താങ്കൾക്ക് കഴിയുന്ന അത്ര ഭൂമി എടുത്ത് അതിൽ കൃഷി ചെയ്യുകയും ബാക്കി ഭൂമി വിട്ടു തരികയും ചെയ്യണം' അതുകേട്ട് ബിലാൽ അൽ മുസ്നി(റ) പറഞ്ഞു: 'ഈ ഭൂമി ഞാൻ ഒരിക്കലും വിട്ടു തരുന്ന പ്രശ്നമില്ല. കാരണം, അത് നബി തങ്ങളിൽ നിന്ന് എനിക്ക് കിട്ടിയ (പുണ്യ)ഭൂമിയാണ്'. പക്ഷേ നീതി നിഷ്ഠനായ ഖലീഫ അത് അംഗീകരിച്ചില്ല അദ്ദേഹം ആ ഭൂമി ബലമായി പിടിച്ചെടുത്തു കൃഷി ചെയ്യുന്നവർക്ക് നൽകുകയുണ്ടായി. (ബൈഹഖി, ഇബ്നു ഖുദാമ: മുഗ് നി , ഇബ്നു മൻദൂർ: മുഖ്തസ്വർ താരീഖു ദിമശ്ഖ്)
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso