

മതവും മനുഷ്യത്വവും ഇല്ലാത്തവർ
2025-05-01
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
വീണ്ടും നമ്മുടെ രാജ്യം ഒരു ഭീകരാക്രമണത്തിന് വിധേയമായിരിക്കുകയാണ്. എല്ലാവർക്കും താന്താങ്ങളുടെ താൽപര്യത്തിന് വിധേയമായി ജീവിക്കുവാൻ അവകാശവും അധികാരവും നൽകുന്ന ഒരു ജനാധിപത്യ രാജ്യത്തിൽ - എന്ത് പോരായ്മകൾ ഉണ്ടെങ്കിലും - സാധാരണക്കാരായ പൗരന്മാരെ തങ്ങളുടെ കുടിലമായ ലക്ഷ്യങ്ങൾക്ക് വേണ്ടി കൊല്ലുക എന്ന ഭീകര പ്രവർത്തനത്തെ ഒരു നിലക്കും അംഗീകരിക്കാനും അനുവദിച്ചു കൊടുക്കാനും കഴിയില്ല. കാരണം അതുവഴി കോടിക്കണക്കിനായ പൗരന്മാരുടെ ജീവിതത്തിനു മുമ്പിൽ ആശങ്ക ഉയരുകയാണ്. അവരുടെ സുരക്ഷിതത്വം അവതാളത്തിലാവുകയാണ്. രാജ്യം എന്നാൽ കേവലം മണ്ണല്ല, ഒരു ആശയമാണ് എന്ന് മനസ്സിലാക്കാൻ മാത്രം വിശാലമായ മനസ്സുള്ളവർക്ക് മാത്രമേ ഈ അർത്ഥങ്ങൾ മനസ്സിലാകൂ. മാത്രമല്ല, ഒരുകാലത്തും ഒരു നാട്ടിലും ഒരു നന്മയും നേടിയിട്ടില്ലാത്ത ഒരു നീക്കമാണ് ഭീകരവാദം എന്നത്. അത് നഷ്ടങ്ങളല്ലാതെ മറ്റൊന്നും ഉണ്ടാക്കിയിട്ടില്ല, ഉണ്ടാക്കുകയും ഇല്ല. ഇപ്പോൾ ഈ ഭീകരാക്രമണം തന്നെ നോക്കൂ. ഏതോ കാട്ടിനുള്ളിൽ ഇരുന്ന് ഏതോ ആൾക്കാർ ചെയ്ത ഈ കാടത്തം വഴി നമ്മുടെ ഖജനാവിന് കോടികൾ സുരക്ഷാക്രമീകരണത്തിന്റെ പേരിലും അന്വേഷണപ്രക്രിയകളുടെ പേരിലും ചിലവാകാൻ പോവുകയാണ്. സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അയൽ രാജ്യങ്ങളും അവരുടെ സഖ്യകക്ഷികളും എല്ലാം തമ്മിലുള്ള ഇന്ത്യയുടെ ബന്ധം വഷളാവാൻ പോവുകയാണ്. മാത്രമല്ല ഇതിന് മറുപടി കൊടുക്കാതിരുന്നാൽ ഇനിയും ഇതേ കാട്ടിൽ കഴിയുന്ന പല കാടന്മാർക്കും ഇത്തരം ദുർചിന്തകൾ വരും. ആ മറുപടി നൽകാനും കോടികൾ വേണം. മാത്രമല്ല അന്താരാഷ്ട്ര രാഷ്ട്രീയത്തിലും സാമ്പത്തിക വളർച്ചയിലും രാജ്യം ചെറുതായെങ്കിലും നേടിയ വളർച്ചകൾ ഈ ദിവസങ്ങളിൽ ഇടിഞ്ഞ് ഇടിഞ്ഞു പോകും. ഈ കൃത്യത്തിൽ പിടിക്കപ്പെടുന്നവരും അവരുടെ കുടുംബം, അവരുടെ സമുദായം, അവരുടെ സംസ്ഥാനം.. ഇതെല്ലാം ഇനിയെക്കാലവും സംശയത്തിന്റെ നിഴലിൽ ആയിരിക്കും. അതിൽ നിന്ന് അവിടെയുള്ള നിരപരാധർക്ക് പോലും രക്ഷപ്പെടാൻ ഒരിക്കലും കഴിയില്ല. ഇത്തരം അനർത്ഥങ്ങൾ അല്ലാതെ മറ്റൊന്നും ഈ കാടന്മാർക്ക് നേടാൻ കഴിയുന്നില്ല. ലോകത്തെവിടെയുമുള്ള ഭീകരവാദം ഇങ്ങനെ തന്നെയാണ്. ഇത് നമ്മുടെ ഒരു സങ്കടം.
ഈ സംഭവം ഉണ്ടാക്കുന്ന മറ്റൊരു സങ്കടം, അല്ലാഹു മാനുഷ്യകത്തിന് മാന്യമായും സമാധാനപരമായും ജീവിക്കുവാനും പരമമായ പാരത്രിക മോക്ഷം നേടുവാനും വേണ്ടി നൽകിയ ഇസ്ലാം എന്ന സന്ദേശം സംശയത്തിന്റെ നിഴലിലാവുകയാണല്ലോ എന്നതാണ്. കാരണം ആദ്യ മണിക്കൂറുകളിൽ തന്നെ പുറത്തുവന്ന വിവരങ്ങളും വിവരണങ്ങളും അനുസരിച്ച് പ്രതികളെ കുറിച്ചുള്ള അന്വേഷണം എത്തിച്ചേരുക മുസ്ലിംകൾ ഉപയോഗിക്കുന്ന പേര് വഹിക്കുന്ന ഏതാനും പേരിലായിരിക്കും എന്നത് ഏതാണ്ട് ഉറപ്പായിരിക്കുന്നു. അത് പുറത്തു വരുന്നതോടുകൂടെ വീണ്ടും ഇസ്ലാമും മുസ്ലീങ്ങളും കരിമ്പട്ടികയിൽ എത്തിച്ചേരും. ഇങ്ങനെ പറയുമ്പോൾ എതിർത്തു ചാടുന്ന പലരും ഉണ്ടാവാം. അവർ പറയുന്നതിൽ ചിലപ്പോൾ അവർക്ക് ന്യായമാണ് എന്ന് തോന്നുന്ന കാര്യങ്ങളും ഉണ്ടാവാം. പക്ഷേ, ഈ പ്രതിപ്പട്ടിക പുറത്തുവരുന്നതോടുകൂടി പൊതുസമൂഹം മനസ്സിലാക്കുകയും വിധിയെഴുതുകയും ചെയ്യുക ഇസ്ലാമിനും മുസ്‌ലിംകൾക്കും എതിരെയായിരിക്കും. അഥവാ 9/11-നു ശേഷം ലോകം പ്രഖ്യാപിച്ച 'ഭീകരവാദികൾ എല്ലാം മുസ്ലിംകളാണ് എന്നാൽ മുസ്ലിംകളെല്ലാം ഭീകരവാദികൾ അല്ല' എന്ന തത്വം ഒരിക്കൽ കൂടി അവർ ഉദ്ധരിക്കാൻ ഇടവരും. ഇതിനൊക്കെ മറുപടിയായി ചില വിശകലനങ്ങൾ, വാദങ്ങൾ, മറുപടികൾ തുടങ്ങിയവയൊക്കെ പലരും പറഞ്ഞുനോക്കും. പക്ഷേ ആരും അത് ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യില്ല. കാരണം, അത് പറയുന്നവരും ഈ ഗണത്തിൽ പെട്ടവരാണ്. ഈ ഗണത്തെ മുഴുവനും ലോകം തള്ളിക്കളഞ്ഞതാണല്ലോ. അവർ ആ പറയുന്നതൊന്നും സത്യത്തിൽ നമ്മുടെ സങ്കടത്തിന് ഒരു ആശ്വാസവുമേകില്ല. കാരണം, നമ്മുടെ സങ്കടം, ഒരിക്കലും അങ്ങനെയൊരു പേരുദോഷത്തിന് വിധേയമാകേണ്ടതില്ലാത്ത വിധം ശാസ്ത്രീയമായും യുക്തിഭദ്രമായും സൃഷ്ടാവായ അല്ലാഹു ഒന്നേകാൽ ലക്ഷം പ്രവാചകരിലൂടെയും നാല് ഗ്രന്ഥങ്ങളിലൂടെയും നൽകുകയും ഉറപ്പിക്കുകയും ചെയ്ത ഒരു പ്രത്യയശാസ്ത്രത്തിന് ഇങ്ങനെ സംഭവിച്ചുവല്ലോ എന്നതാണ്. അങ്ങാടിയിലൂടെ അമ്പും കക്ഷത്തിൽ ഇറുക്കിപ്പിടിച്ചു നടന്നുപോകുന്നവനോട് അത് മറ്റൊരാളുടെ ദേഹത്തിൽ കൊള്ളാതിരിക്കാൻ സൂക്ഷിക്കണം എന്ന് ജാഗ്രതയോടെ പറഞ്ഞ ഇസ്ലാമിന് ഗൂഡമായ ലക്ഷ്യങ്ങൾക്ക് വേണ്ടി നിരപരാധരാ കൊല്ലുന്ന ഈ കാടത്തത്തോട് യോജിക്കുവാൻ ഒരിക്കലും കഴിയില്ല. ഇത്രയും സുന്ദരവും സമാധാന ഭദ്രവുമായ ഒരു ആശയം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു സാഹചര്യം വന്നല്ലോ എന്നതാണ് നമ്മുടെ സങ്കടത്തിന്റെ ആഴം.
ഇസ്ലാമിനു മേൽ സത്യത്തിൽ ഭീകരവാദം ഒരിക്കലും ഒരു കാലത്തും ആരോപിക്കപ്പെട്ടിട്ടില്ല. അതിനുള്ള വഴി ഉണ്ടായിട്ടില്ല എന്നതാണ് സത്യം. നബി(സ്വ) തങ്ങളുടെ കാലത്ത് തങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതക്ക് ഒട്ടും പകരം വീട്ടാതെ സ്വയം മാറിക്കൊടുത്ത് ഹിജ്റ പോവുകയാണ് ഉണ്ടായത്. അനുയായികളിൽ അധികപേർക്കും ഇഷ്ടമില്ലാതിരുന്നിട്ടും പ്രകോപനത്തിന് മുതിരാതെ തിരിച്ചുപോകുവാൻ വേണ്ടി സന്ധിയിൽ ഒപ്പുവെക്കുകയായിരുന്നു ഹുദൈബിയയിൽ നബി തങ്ങൾ. ഹദര്‍ മൗത്ത് മുതൽ തബൂക്ക് വരെയുള്ള നീണ്ട അറേബ്യൻ നാട് മുഴുവൻ നബി(സ്വ)യുടെ കാലം കീഴ്പെടുത്തിയത് ഒട്ടും ഭീകരത പുലർത്താതെയായിരുന്നു. മക്കാദേശം കൈയിൽ വന്നപ്പോൾ മക്കക്കാരോട് എനിക്ക് പ്രതികാരമില്ല എന്ന് പ്രഖ്യാപിച്ച ആളാണ് മഹാനായ പ്രവാചകൻ. നബിയുടെ കാലം കഴിഞ്ഞ് ഖിലാഫത്തുകൾ മാറിമാറി വന്നു. അവിടെയെല്ലാം എല്ലായിടത്തേതും പോലെ യുദ്ധങ്ങളും മുന്നേറ്റങ്ങളും ഉണ്ടായി. പക്ഷേ അതിൻ്റെ പേരിലൊന്നും പ്രതികാരം ചെയ്യുന്ന ഭീകരത ഒരു മുസ്ലിമും കാണിച്ചിട്ടില്ല. 1095 മുതൽ 1492 വരെ നടന്ന കുരിശു യുദ്ധങ്ങൾക്കിടയിൽ സ്വലാഹുദ്ദീൻ അയ്യൂബി വിജയം നേടുന്നതിന്റെ മുമ്പ് കുതിരകളുടെ കാൽമുട്ടുകൾ അര വരെ മുസ്ലീങ്ങളുടെ രക്തം തളംകെട്ടി നിൽക്കുന്ന അവസ്ഥയായിരുന്നു എന്നാണ് ചരിത്രം. അയ്യൂബി വിജയിച്ചാൽ അതിനെല്ലാം തിരിച്ചടിക്കും എന്ന് കുരിശുപട മുഴുവൻ വിചാരിച്ചിരുന്നതുമാണ്. അതു ഭയന്ന് പലരും ആത്മഹത്യ ചെയ്യുക വരെയുണ്ടായി. പക്ഷേ, അയ്യൂബി പറഞ്ഞത് 'എന്റെ പ്രവാചകൻ അന്നു ചെയ്തത് പോലെ ഞാനും നിങ്ങളോട് മാപ്പാക്കുകയാണ് ' എന്നായിരുന്നു. തങ്ങളെ ആക്രമിച്ചവർ ജീവിതവുമായി കടന്നു പോയില്ലേ, അതിൻ്റെ പ്രതികാരം ഇപ്പോൾ മുമ്പിലുള്ള നിങ്ങളോട് ചെയ്യുന്നതിൽ എന്തർത്ഥമാണ് ഉള്ളത് ? എന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്. അങ്ങനെ എത്രയോ രംഗങ്ങൾ നമുക്ക് ഓർത്തെടുക്കാൻ ഉണ്ട് ആ രംഗങ്ങൾ എല്ലാം ചേർത്തുകെട്ടിയാൽ ആരും പറയും, ഇസ്ലാമിക സംസ്കാരത്തിൽ ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഭീകരവാദമോ പ്രതികാര നടപടിയോ ഒന്നും ഉണ്ടായിട്ടേയില്ല എന്ന്. അത് ശരിയുമാണ്. എല്ലാ ഭീകരവാദങ്ങളും എല്ലാ തീവ്രവാദങ്ങളും വന്നത് 1950കൾക്ക് ശേഷം മാത്രമാണ്. ഇതിൽ നിന്ന് മനസ്സിലാക്കാം, ഇവർക്കും ഇവർ ചെയ്യുന്നതിനും ഒക്കെ ഇസ്ലാമിനോട് എത്ര ബന്ധമുണ്ട് എന്ന്.
ഭീകരത പരത്തിയും പരിഭ്രാന്തി ഉണ്ടാക്കിയും യുദ്ധം ചെയ്തും ലോകം മുഴുവനും വെട്ടിപ്പിടിക്കുക എന്നത് ഇസ്ലാമിൻ്റെ ഉദ്ദേശമോ ലക്ഷ്യമോ അല്ല. തന്റെയും താൻ ജീവിക്കുന്ന പ്രപഞ്ചത്തിന്റെയും സൃഷ്ടാവിനെയും രക്ഷിതാവിനെയും തിരിച്ചറിഞ്ഞ് അവൻ്റെ വിനയാന്വിതനായ അടിമയായി അവനെ ആരാധിച്ചും ഉപാസിച്ചും ആർക്കും ശല്യമാകാതെയും ആർക്കും ഭാരമാകാതെയും ജീവിക്കുക എന്നതാണ് ഇസ്ലാം താല്പര്യപ്പെടുന്നത്. അതിനുള്ള തിരിച്ചറിവും ബോധ്യവും ലഭിച്ച വിശ്വാസികൾ ഒന്നുകിൽ ഒരു കുടുംബമായി തീരുകയോ അല്ലെങ്കിൽ ഒരുപാട് കുടുംബങ്ങളായി ഒരു സമുദായമായി തീരുകയോ ചെയ്യുമ്പോൾ അവർക്കിടയിൽ സ്വാഭാവികമായും ഉണ്ടാകുന്ന കുടുംബ-സാമൂഹ്യ വ്യവഹാരങ്ങൾ ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ അത് അനുസരിച്ച് ജീവിക്കണം എന്നാണ് നിർദ്ദേശം. അങ്ങനെയാണ്, അവർ മാത്രമുള്ളതോ അവർക്ക് ഭൂരിപക്ഷം ഉള്ളതോ ആയ പ്രദേശങ്ങളിൽ ഇസ്ലാമിക ഭരണം ഉണ്ടാക്കുന്നതും നിലനിർത്തുന്നതും. അതിനുള്ള സാഹചര്യം ബലംപ്രയോഗിച്ച് ഉണ്ടാക്കേണ്ടതില്ല, മറിച്ച് സ്വാഭാവികമായി ഉണ്ടാവുകയാണെങ്കിൽ അങ്ങനെയാണ് നിർവഹിക്കേണ്ടത് എന്നതാണ് ഇസ്ലാമിൻ്റെ രാഷ്ട്രീയം. അതിനാൽ തന്നെ പുതിയകാലത്ത് ഗൂഢമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയോ നിരർത്ഥകമായ പകക്കു വേണ്ടിയോ ചെയ്യുന്ന ഭീകരവാദ പ്രവർത്തനങ്ങളൊന്നും ഇസ്ലാമിൻ്റെ താൽപര്യത്തിൽ വരുന്നില്ല. അതിനാൽ പേര് മാത്രം നോക്കി അതിൽ പിടിച്ചു കയറി ഇസ്ലാമിനെ കരിമ്പട്ടികയിൽ കൊടുക്കുന്നത് ശരിയല്ല. മാത്രമല്ല, ഒരാൾ തെറ്റ് ചെയ്താൽ അതിൻ്റെ പാപ ഭാരം അയാളുടെ മതത്തിൻ്റെ തലയിൽ കെട്ടിവെക്കുന്നത് മാന്യതയല്ല. നാം തന്നെ ഇന്ദിരാഗാന്ധിയെ കൊന്നതിന്റെ പേരിൽ സിക്കു മതത്തിൻ്റെയോ രാജീവ് ഗാന്ധിയെ കൊന്നതിന്റെ പേരിൽ തമിഴ് വംശത്തിൻ്റെയോ തലയിൽ പാപഭാരം കെട്ടി വെച്ചിട്ടില്ലല്ലോ. നാലു നൂറ്റാണ്ടുകാലം കുരിശ് ഉയർത്തിപ്പിടിച്ച് യുദ്ധം ചെയ്തിട്ടും കുരിശുയുദ്ധത്തിന്റെ ഭാരം ക്രിസ്തുമതത്തിന്റെ തലയിലും നിരപരാധരായ പലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുന്നതിന്റെ ഭാരം ജൂത മതത്തിന്റെയും റോഹിംഗ്യൻ മുസ്ലീങ്ങളെ കൊന്നുതള്ളുന്നതിന്റെ ഭാരം ബുദ്ധമതത്തിൻ്റെയും മേൽ ആരും ചാർത്തുന്നില്ലല്ലോ.
ഈ ഭീകരവാദം കൊണ്ട് ഒരു ഗുണവും നേട്ടവും ഉണ്ടാവില്ല. മറിച്ച് ഗുണമുണ്ടാക, ഏതൊരു ബുദ്ധിയുള്ള വ്യക്തിക്കും ഉൾക്കൊള്ളാവുന്നതും ശാസ്ത്രീയമായും യുക്തിപരമായും സ്ഥാപിക്കാവുന്നതും ഏത് ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താവുന്നതുമായ സത്യസുന്ദരമായ ഈ ആശയം ലോകത്തെ എല്ലാ മുസ്ലിമീങ്ങളും സത്യസന്ധമായി ജീവിതത്തിൽ പുലർത്തിയും നിഷ്കാമമായി പിന്തുടർന്നും നിഷ്കളങ്കമായി ജീവിക്കുമ്പോഴാണ് എന്നത് ഓർക്കാനും ഓർമ്മിപ്പിക്കാനും ഇതൊരു അവസരമാകുമ്പോഴാണ്. അശുഭകരമായ ഒരു പുള്ളിയും ചെളിയും വീഴാതെ, ലോകത്തിൻ്റെ ശാന്തതയെയും സമാധാനത്തെയും ഒട്ടും ഭജ്ഞിക്കാതെ അല്ലാഹുവിൽ സമ്പൂർണ്ണ സമർപ്പിതരായി, ജനങ്ങളുടെ മനസ്സുകളും ആയി ഇഴുകിച്ചേർന്ന് ഇത്തരമൊരു സമുദായം ഇവിടെ ജീവിക്കുന്നുണ്ടായിരുന്നുവെങ്കിൽ ലോകം മുഴുവനും അതിലേക്ക് മനസ്സ് തുറക്കുന്ന ഒരു സാഹചര്യം ഉണ്ടാകും. ഇഷ്ടപ്പെടാനും വാരിപ്പുണരുവാനും അത്രക്ക് നൻമകൾ ഇസ്ലാമിനുണ്ട്. പക്ഷേ അതിനൊക്കെ മതവും മനുഷ്യത്വവും ഇല്ലാത്ത, നമ്മുടെ പേരുകൾ ഉപയോഗിച്ച് നമ്മെ മാനം കെടുത്തുന്ന ഇവരൊക്കെ സമ്മതിച്ചിട്ടു വേണ്ടേ !
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso