

ഖുർആനിലെ ഭ്രൂണശാസ്ത്രം
2025-06-27
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
ഭ്രൂണശാസ്ത്രം എന്നത് ഏറെ ആഴമുള്ള, തികഞ്ഞ നിഗൂഢതയുള്ള ഒന്നാണ്. അതിൽ ആധുനിക കാലം ഒരുപാട് പുരോഗതി കൈവരിച്ചിരിക്കുന്നു എന്നത് ശരിയാണ്. ഗർഭാവസ്ഥ സ്ഥിരീകരിക്കുവാനും ഭ്രൂണത്തിൻ്റെയും ഗർഭസ്ഥ ശിശുവിന്റെയും വളർച്ച കൃത്യമായി പിന്തുടരാനും പ്രസവ സമയം ശരാശരി കണക്ക് കൂട്ടുവാനും ചെറിയ പ്രയാസങ്ങളോ പ്രശ്നങ്ങളോ ഗർഭത്തിന്റെയോ പ്രസവത്തിന്റെയോ കാര്യത്തിൽ ഉണ്ടെങ്കിൽ അത് പരിഹരിക്കുവാനും എല്ലാം വിവിധ ടെസ്റ്റുകളും പരിശോധനകളും മാർഗങ്ങളും ഇപ്പോൾ ശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടുവരെ ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാട് പ്രീഫോർമേഷൻ എന്ന ഈ സിദ്ധാന്തമായിരുന്നു. അഥവാ പുരുഷൻ്റെ ശുക്ലത്തിനകത്ത് ഉള്ള ബീജത്തിൽ ഒരു ചെറിയ കുട്ടിയുടെ രൂപത്തിൽ ഒരു കുഞ്ഞു ശിശു ഉണ്ട്; അത് സ്ത്രീപുരുഷ ബന്ധത്തിലൂടെ ഗർഭാശയത്തിനകത്ത് എത്തുകയും അവിടെ കിടന്നു വളർന്നു വലുതാകുകയും ഒരു കുട്ടിയായി മാറുകയും ചെയ്യുന്നു എന്നായിരുന്നു. ഹൊമൻകുലസ് എന്നായിരുന്നു ഈ സൂക്ഷ്മ കുഞ്ഞ് വിളിക്കപ്പെട്ടിരുന്നത്. ഈയൊരു പുരുഷ ബീജത്തിന് അകത്തുള്ള കുട്ടിയെ വളർത്താൻ ആവശ്യമായ ഒരു മാധ്യമം മാത്രമാണ് സ്ത്രീയുടെ ഗർഭാശയം എന്നാണ് അവർ വിചാരിച്ചിരുന്നത്. ഈ കാഴ്ചപ്പാട് തന്നെ അതിലും വിചിത്രമായ മറ്റൊരു കാഴ്ചപ്പാട് തിരുത്തിയാണ് ഉണ്ടായത് എന്നതാണ് സത്യം. സ്ത്രീയുടെ ആർത്തവ രക്തത്തിൻ്റെ അവശിഷ്ടത്തിൽ ഇതുപോലെ ഒരു കുഞ്ഞ് ഉണ്ട് എന്നും അത് അവിടെത്തന്നെ കിടന്നു വളരുകയാണ് എന്നുമായിരുന്നു അതിനുമുമ്പ് ഉണ്ടായിരുന്ന കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടുകളെ എല്ലാം തിരുത്തിയാണ് ആധുനിക ഭ്രൂണ ശാസ്ത്രത്തിന് അടിത്തറ ഉണ്ടായത്. പതിനേഴാം നൂറ്റാണ്ടിൽ ആന്റണി വാൻ ലീവൻഹുക്ക് എന്ന ശാസ്ത്രജ്ഞൻ മൈക്രോസ്കോപ്പ് കണ്ടു പിടിക്കുന്നതിലൂടെയാണ് പുതിയ അറിവുകളിലേക്ക് ശാസ്ത്രം കാലെടുത്തുവെച്ചത്. 1677ൽ ആന്റണീ വാൻ ലീവൻഹുക്കും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ നികോളാസ് ഹാർറ്റ്സീകറും ചേർന്ന് പുരുഷ ബീജം കണ്ടെത്തുകയായിരുന്നു. പുരുഷബീജം കണ്ടെത്തി 2 നൂറ്റാണ്ടുകൾ കഴിഞ്ഞാണ് സ്ത്രീയുടെ അണ്ഡം കണ്ടുപിടിക്കപ്പെട്ടത്. അഥവാ 1827 ൽ കാൾ ഏണസ്റ്റ് ബിയർ എന്ന ശാസ്ത്രജ്ഞനാണ് അത് കണ്ടെത്തുന്നത്. തുടർന്നാണ് ഭ്രൂണശാസ്ത്രം ഇന്ന് കാണുന്ന രീതിയിലേക്കും തലങ്ങളിലേക്കും വളർന്നത്. ഒരു കുഞ്ഞ് ഉണ്ടാകുന്നത് എങ്ങനെയാണ്?, അതിൻ്റെ വളർച്ചയുടെ ഘട്ടങ്ങൾ ഏതെല്ലാമാണ്?, തുടങ്ങിയതെല്ലാം ഇന്ന് വളരെ കൃത്യമായി ശാസ്ത്രത്തിൻ്റെ മേശപ്പുറത്തുണ്ട്.
ഭ്രൂണശാസ്ത്രത്തിന്റെ വികാസങ്ങൾ ഹൃസ്വമായിട്ടാണെങ്കിലും ഇങ്ങനെ വിവരിച്ചത് പുതിയ കണ്ടുപിടുത്തങ്ങൾ കണ്ടുപിടിക്കുന്നതിന്റെ എത്രയോ മുമ്പ് വിശുദ്ധ ഖുർആൻ ഇതെല്ലാം പറഞ്ഞിട്ടുണ്ട് എന്നത് പറയാനാണ്. വിശുദ്ധ ഖുർആനിൽ ഭ്രൂണശാസ്ത്രത്തെക്കുറിച്ച് എന്തെല്ലാമാണ് പറഞ്ഞിരിക്കുന്നത് എന്നതിനേക്കാൾ കൗതുകവും അമാനുഷികതയിലേക്കുള്ള വ്യക്തമായ സൂചനയും നൽകുന്ന ഒരു കാര്യമാണ് ഇത്. അതോടൊപ്പം ആധുനിക ഭ്രൂണശാസ്ത്രം പറയുന്ന ഏതെങ്കിലും ഒരു കാര്യത്തോട് വിശുദ്ധ ഖുർആനിലെ ഈ വിഷയമായ ഏതെങ്കിലും ഒരു പരാമർശം ഒരു രീതിയിലും എതിരാകുന്നില്ല എന്നതുകൂടി ചേർത്ത് വായിക്കുമ്പോൾ വിശുദ്ധ ഖുർആനിൻ്റെ ഈ അർത്ഥത്തിലുമുള്ള അമാനുഷികത ചിന്തിക്കുന്ന എല്ലാവർക്കും ബോധ്യമാകും. അതിന്റെ മികച്ച ഉദാഹരണമാണ് സുപ്രസിദ്ധ ഭ്രൂണശാസ്ത്ര ജ്ഞാനിയും കാനഡയിലെ ടൊറന്റോ യൂണിവേഴ്‌സിറ്റി അനാട്ടമി ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍മാനുമായ ഡോ. കീത് മൂറിന് ഉണ്ടായ അനുഭവം. നിഷ്കളങ്കമായി വിജ്ഞാനത്തിനു വേണ്ടി ദാഹിക്കുന്ന ഒരു കൂട്ടം ആൾക്കാർ വിശുദ്ധ ഖുർആനിലെ ഇത്തരത്തിലുള്ള പരാമർശങ്ങളുടെ സത്യസന്ധത ഗ്രഹിക്കുവാൻ വേണ്ടി വിശുദ്ധ ഖുർആനിൽ പറയപ്പെട്ട ഭ്രൂണശാസ്ത്ര സംബന്ധിയായ ആയത്തുകളുടെ അർത്ഥം സമാഹരിച്ച് ഡോക്ടർ മൂറിന് നൽകുകയുണ്ടായി. ഭ്രൂണശാസ്ത്രത്തെ സംബന്ധിക്കുന്ന ഖുര്‍ആനിലെ വിവരങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം തേടി. തനിക്കു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളുടെ വിവര്‍ത്തനങ്ങള്‍ സസൂക്ഷ്മം അവലോകനം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞത്, ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഭ്രൂണശാസ്ത്ര സൂചനകൾ ആധുനിക ഗവേഷണങ്ങളുമായി എല്ലാ അര്‍ത്ഥത്തിലും അടുത്തുനില്‍ക്കുന്നുവെന്നും അവ പരസ്പരം യാതൊരുവിധ വൈരുധ്യങ്ങളുമില്ലെന്നുമാണ്. അതിനുമപ്പുറം അദ്ദേഹം നടത്തിയ പ്രതികരണങ്ങളിൽ തനിക്ക് വിശദീകരിക്കാനാവാത്ത, എന്നാൽ ശാസ്ത്രീയമായി കൃത്യതയുള്ള ഇനിയും ധാരാളം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഒരു ശാസ്ത്രജ്ഞൻ എന്ന നിലക്ക് ഈ സൂക്തങ്ങളിലെ വിജ്ഞാനങ്ങൾ ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ അവയൊന്നും തെറ്റോ ശരിയോ ആണെന്ന് പറയാന്‍ അദ്ദേഹത്തിന് ആയില്ല. ആധുനിക പഠനങ്ങള്‍ക്കോ ഭ്രൂണശാസ്ത്ര ഗവേഷണങ്ങള്‍ക്കോ ഈ വിവരണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇന്നേവരെ സാധിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം. ഈ സംഭവം വിശുദ്ധ ഖുർആനിലെ ശാസ്ത്രീയ സത്യങ്ങൾ കൂടുതൽ ആയത്തിൽ പഠിക്കാനുള്ള താല്പര്യം അദ്ദേഹത്തിൽ ഉണ്ടാക്കി.
ഈ വഴിക്കുള്ള അദ്ദേഹത്തിൻ്റെ അന്വേഷണത്തിന്റെ തുടക്കം വിശുദ്ധ ഖുർആനിലെ ഭ്രൂണ സത്യങ്ങളിൽ പരാമർശിച്ചിരിക്കുന്ന അലഖ് എന്ന വാക്കിൽ നിന്നായിരുന്നു. അട്ട, ഒട്ടിപ്പിടിച്ചത് എന്നൊക്കെ അർത്ഥം വരുന്ന ഈ പ്രയോഗം എന്തുകൊണ്ട് ഖുർആൻ പ്രയോഗിച്ചു എന്ന് അദ്ദേഹം ചിന്തിച്ചു. അല്ലാഹു പറയുന്നു: ''സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു'' (96:1-2). കട്ടപിടിച്ച രക്ത പണ്ഡം എന്നതിനു പുറമെ അട്ടയെപ്പോലെ ഒട്ടിപ്പിടിച്ചുനില്‍ക്കുന്ന വസ്തുക്കള്‍ക്കും 'അലഖ്' എന്നു പ്രയോഗിച്ചുവരുന്നു. ഈ സമയത്ത് ഒന്നും ഒരു ഭ്രൂണം പ്രാരംഭ ഘട്ടത്തില്‍ അട്ടയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നതെന്നതിനെക്കുറിച്ച് കീത് മൂറിന് യാതൊരു വിവരവും ഉണ്ടായിരുന്നില്ലായെന്നതാണ് വസ്തുത. ഈ സത്യം മനസ്സിലാക്കുന്നതിനായി തന്റെ പരീക്ഷണ ശാലയിലുള്ള ഒരു ശക്തമായ മൈക്രോസ്‌കോപ്പു വഴി ഭ്രൂണത്തിന്റെ പ്രാരംഭഘട്ടത്തെക്കുറിച്ച് അദ്ദേഹം നിരീക്ഷണം നടത്തി. ഒരു അട്ടയുടെ രേഖാചിത്രവുമായി താരതമ്യം ചെയ്തുനോക്കിയപ്പോള്‍ രണ്ടും തമ്മിലുള്ള അല്‍ഭുതകരമായ സാമ്യത അദ്ദേഹത്തെ വിസ്മയ ഭരിതനാക്കി. ഇന്നേവരെ, അജ്ഞാതമായ, ഭ്രൂണശാസ്ത്ര സംബന്ധിയായ അനവധി വിവരങ്ങള്‍ അതുവഴി അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ ഘട്ടത്തിൽ ഇതിനെ ഈ രൂപം കൈവരുന്നത് എന്നതുമുതൽ എന്തുകൊണ്ടാണ് ഇത് ഗർഭാശയ ഭിത്തിയിൽ ഒട്ടിപ്പിടിച്ച് നിൽക്കുന്നത് എന്നത് വരെയുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം പിന്നീട് ഉത്തരം കണ്ടെത്തുകയുണ്ടായി. ഈ വഴിക്ക് ചിന്തിച്ച് ഗവേഷണങ്ങൾ നടത്തിയ ഡോ. കീത് മൂറിന്റെ വിഖ്യാത രചനയാണ് ദി ഡവലപിംഗ് ഹ്യുമണ്‍ (വികസിക്കുന്ന മനുഷ്യന്‍). വിശുദ്ധ ഖുര്‍ആനില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചായിരുന്നു 1982 ല്‍ ഇതിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയത്. ഒരൊറ്റ ഗ്രന്ഥകര്‍ത്താവ് എഴുതിയ മികച്ച വൈദ്യശാസ്ത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ഈ കൃതി നേടുകയുണ്ടായി. ലോകത്തിലെ ഒട്ടേറെ പ്രധാന ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം, വൈദ്യശാസ്ത്ര പഠനരംഗത്തെ ഭ്രൂണശാസ്ത്രത്തില്‍ ഒന്നാം വര്‍ഷ ടെക്സ്റ്റ് പുസ്തകമായി ഉപയോഗിക്കപ്പെടുന്നു. 1981 ല്‍ സഊദി അറേബ്യയിലെ ദമാമില്‍ നടന്ന ഏഴാം മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ കീത്മൂര്‍ പറഞ്ഞു: ''മനുഷ്യ വളര്‍ച്ചാ സംബന്ധിയായ ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കാന്‍ സഹായിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ വചനങ്ങള്‍ വന്നത് ദൈവത്തില്‍നിന്ന്, അഥവാ, അല്ലാഹുവില്‍നിന്നാകുമെന്ന് എനിക്ക് മനസ്സിലാകുന്നു. കാരണം, ഈ വിജ്ഞാനങ്ങളില്‍ ഭൂരിഭാഗവും ഇതേവരെ കണ്ടെത്തപ്പെടാത്തവയാണ്. ഇത്തരുണത്തില്‍, എനിക്ക് വ്യക്തമാകുന്നത് മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണെന്നാണ്.''
ഭ്രൂണശാസ്ത്ര സംബന്ധിയായി വിശുദ്ധ ഖുർആൻ നടത്തിയിരിക്കുന്ന പരാമർശങ്ങളുടെ കൃത്യത സ്ഥാപിക്കുവാൻ നിരവധി തെളിവുകൾ നമ്മുടെ കരങ്ങളിൽ ഉണ്ട്. അതിൽ ചിലതെല്ലാം ആധുനിക കാലത്തെ സ്വതന്ത്ര ചിന്തകരുടെയും ഇസ്ലാം വിരോധികളുടെയും ഖുർആൻ നിഷേധികളുടെയും എല്ലാം ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകുക കൂടി ചെയ്യുന്നതാണ്. അത്തരത്തിലുള്ള ഒരു പരാമർശമാണ് ഗർഭത്തിന് കാരണമാകുന്ന ബീജം
നട്ടെല്ലിനും വാരിയെല്ലിനുമിടയില്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന ഖുർആൻ പരാമർശം. അത് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: 'മനുഷ്യന്‍ ചിന്തിക്കട്ടെ; താന്‍ എന്തില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന്. തെറിച്ചുവീഴുന്ന ഒരു ദ്രാവകത്തില്‍നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടത്. നട്ടെല്ലിനും വാരിയെല്ലിനുമിടയില്‍നിന്നുമത് പുറത്തുവരുന്നു' (86:5-7). ഈ സൂക്തം ഉയർത്തി കാണിച്ച് ഖുർആൻ വിരോധികൾ നടത്തുന്ന ആരോപണം, പുരുഷബീജം വരുന്നത് വൃഷണത്തിൽ നിന്നാണ് എന്ന സാമാന്യമായ അറിവ് പോലും മുഹമ്മദിന് ഉണ്ടായിരുന്നില്ല എന്നും അതിനാൽ നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും അടുത്ത് നിന്നാണ് ഈ സ്രവം ഉണ്ടാകുന്നത് എന്ന അതിപ്രാചീന ഗ്രീക്ക് കാഴ്ചപ്പാടിനെ മുഹമ്മദ് കോപ്പിയടിക്കുകയായിരുന്നു എന്നൊക്കെയാണ്. ഇവിടെ ഖുർആൻ പരാമർശത്തിന്റെ കൃത്യത തെളിയിക്കുന്നതിന് മുമ്പായി നമുക്ക് ഈ കോപ്പിയടിച്ചു എന്ന ആരോപണം ഖണ്ഡിക്കേണ്ടതുണ്ട്. അവിടെ ഏറ്റവും പ്രധാനം നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയിൽനിന്ന് ആണ് ബീജം ഉല്പാദിപ്പിക്കപ്പെടുന്നത് എന്ന വാദം ഗ്രീക്കുകാർക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. അവർ വിശ്വസിച്ചിരുന്നത് മനുഷ്യൻ്റെ ശരീരത്തിൽ ഉള്ള ഒരു രസമാണ് എല്ലാ നാഡികളിലൂടെയും ഒഴുകിയെത്തി ബീജമായി വൃഷണത്തിൽ ഒരുക്കൂടുന്നത് എന്നായിരുന്നു. ഇതൊന്ന്. മറ്റൊന്ന്, വൃഷണത്തിൽ നിന്നാണ് ബീജം വരുന്നത് എന്നത് നബി തിരുമേനിക്കോ ആ കാലത്തിനോ അറിയില്ലായിരുന്നു എന്നത് വെറും അസംബന്ധം മാത്രമാണ് എന്നതാണ്. ആ കാലത്തിന് കൃത്യമായും അത് അറിയാമായിരുന്നു. മൃഗങ്ങളെ ഷണ്ഡീകരിക്കുക എന്നത് ആ കാലത്ത് ഉണ്ടായിരുന്ന ഒന്നായിരുന്നു. മൃഗങ്ങളെ അവർ ഷണ്ഡീകരിച്ചിരുന്നത് മൃഗങ്ങളെ ചൂടുവെള്ളത്തിന്റെ മുകളിൽ ഇരുത്തി വൃക്ഷണങ്ങൾ വെള്ളത്തിൽ വെച്ച് ചൂടാക്കുകയും തുടർന്ന് അവ ഉടച്ച് കളയുകയുമായിരുന്നു. ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഹദീസുകളിൽ വരെ കാണാം. അടിമകളായ പുരുഷന്മാരെ ഈ വിധം ചെയ്യുന്നത് ശക്തമായ കുറ്റമായി നബി തങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ആ കാലത്തിന് അറിയാവുന്ന ഒരു കാര്യം തന്നെയായിരുന്നു ബീജത്തിന്റെ കേന്ദ്രം വൃഷണങ്ങളാണ് എന്നത്. പക്ഷേ ആ വൃഷണങ്ങളിലേക്ക് ബീജത്തിൽ ആവശ്യമായ സ്രവങ്ങൾ എത്തിച്ചേർന്നിരുന്നത് കരളിനടുത്ത് നട്ടെല്ലിനും വാരിയെല്ലിനും ഇടയിലുള്ള ഒരു സ്ഥലത്തുനിന്നാണ്. ഭ്രൂണശാസ്ത്ര വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളവും കരളിനടുത്ത് നട്ടെല്ലിനും വാരിയെല്ലിനുമിടയില്‍ ഒരു പ്രത്യേക സ്ഥലത്താണ് പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും വികാസം പ്രാപിക്കുന്നത് എന്ന നിലപാട് തന്നെയാണ് ഉള്ളത്. ശേഷം, പുരുഷന്റേത് വൃഷ്ണത്തിലേക്കും സ്ത്രീയുടെത് പെല്‍വിസിലേക്കും ഇറങ്ങിവരുന്നു. പ്രായപൂർത്തിയായിക്കഴിഞ്ഞാല്‍, നട്ടെല്ലിനും വാരിയെല്ലിനുമിടയില്‍ ഒരു സവിശേഷ സ്ഥാനത്ത് എത്തിപ്പെടുകയും നാഡീവ്യവസ്ഥയും രക്തചംക്രമണവും പ്രവര്‍ത്തിച്ചുതുടങ്ങുകയും ചെയ്യുന്നു. മേദോവാഹിനിയും സിരകളും അവിടേക്കുതന്നെയാണ് ചെന്നുമുട്ടുന്നത്.
ഈ വിഷയത്തിൽ ശാസ്ത്ര ലോകത്തെ പോലും അത്ഭുതപ്പെടുത്തിയതാണ് വിശുദ്ധ ഖുർആൻ പറയുന്ന വിവരിക്കുന്ന സൃഷ്ടിപ്പിന്റെ ഘട്ടങ്ങള്‍. അല്ലാഹു പറയുന്നു: 'നിശ്ചയം കളിമണ്ണിന്റെ സത്തില്‍നിന്നും മനുഷ്യനെ നാം സൃഷ്ടിച്ചു. ശേഷം ഭദ്രമായൊരു സ്ഥാനത്ത് ബീജമാക്കി നിര്‍ത്തി. ആ ബീജത്തെ ഭ്രൂണമായും അതിനെ മാംസപണ്ഡമായും അതിനെ അസ്ഥികൂടമായും പരിവര്‍ത്തിപ്പിച്ചു. അനന്തരം അസ്ഥികൂടത്തെ മാംസംകൊണ്ടു പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അതിനെ വളര്‍ത്തി. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു' (23:12-14). ഇന്ദ്രിയത്തുള്ളിയില്‍നിന്നും മനുഷ്യനെ സൃഷ്ടിച്ചുവെന്നും സുഭദ്രമായൊരു സ്ഥലത്ത് ഭ്രൂണമാക്കി സൂക്ഷിച്ചുവെച്ചു എന്നുമാണ് അല്ലാഹു ഈ സൂക്തത്തില്‍ പറയുന്നത്. 'ഖറാരിന്‍ മകീന്‍' എന്നതാണ് ഇത് സൂചിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പദം. ശരീര മസിലുകള്‍ക്കിടയില്‍ സ്‌പൈനല്‍കോളത്തിന്റെ സഹായത്തോടെ ശക്തമായി ഉറപ്പിച്ച നിലയിലാണ് ഗര്‍ഭപാത്രം കാണപ്പെടുന്നത്. ഗർഭസ്ഥയായ സ്ത്രീ തന്റെ ജീവിതത്തിന്റെ ഭാഗമായി ചെയ്യേണ്ട ജോലികളിൽ വ്യാപൃതയാകുന്നതിന് ഗർഭം തടസ്സമാകാതിരിക്കാൻ ഗർഭപാത്രം ഈ വിധം ഒരു സുരക്ഷിതമായ സ്ഥലത്ത് അല്ലാഹു വെച്ചിരിക്കുകയാണ്. ഭ്രൂണം അതിനുള്ളില്‍ ഒരു പ്രത്യേകം ദ്രാവകത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ, ഭ്രൂണത്തിന്റെ പാര്‍പിടം ഏറെ സുരക്ഷിത്വത്തോടെതന്നെയാണ് അല്ലാഹു സംവിധാനിച്ചരിക്കുന്നത്. ഈ ബീജം പിന്നീട് 'അലഖ'യായി മാറ്റപ്പെടുന്നു. ഒട്ടിപ്പിടിക്കുക, പറ്റിപ്പിടിക്കുക എന്നൊക്കെയാണ് ഇതിന്റെ ഭാഷാര്‍ത്ഥം. അട്ടയെപോലുള്ള വസ്തുക്കള്‍ക്കും ഇതേ പദംതന്നെ ഉപയോഗിക്കുന്നു. ഏതുവിശദീകരണം നല്‍കിയാലും ഇതു രണ്ടും സത്യത്തോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. അഥവാ, ഏതൊരു ഭ്രൂണവും അതിന്റെ ആദ്യകാലങ്ങളില്‍ ഒരു അട്ടയെപ്പോലെ ഗര്‍ഭാശയത്തിന്റെ ഭിത്തികളില്‍ പറ്റിപ്പിടിക്കുന്നു. അട്ടയെപ്പോലെത്തന്നെ രക്തം ഊറ്റിക്കുടിക്കുകയും ചെയ്യുന്നു. പൊക്കിള്‍കൊടിയിലൂടെയാണ് ഈ ബന്ധം സംവിധാനിക്കപ്പെടുന്നത്. ഈ സമയത്ത് ഭ്രൂണത്തിന്റെ സ്ഥിതി അതിലോലമായിരിക്കും മാതാവിൻറെ ചലനങ്ങൾ അതിന് ഹാനി വരുത്താതിരിക്കുവാൻ വേണ്ടി കൂടിയാണ് സുരക്ഷിതമായ ഗർഭാശയത്തിൽ ആണെങ്കിലും ഇങ്ങനെ ഒട്ടിച്ചു വച്ചിരിക്കുന്നത്. രക്തപിണ്ഡം എന്നാണ് 'അലഖ'യുടെ മറ്റൊരര്‍ത്ഥം. ഗര്‍ഭധാരണത്തിന്റെ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയാകുമ്പോഴേക്കു ഗര്‍ഭപാത്രത്തിലെ ഭ്രൂണം ഒരു രക്തക്കട്ടയായി പരിണമിക്കുന്നു. അട്ടയുടെ രൂപമാണ് പിന്നീടത് പ്രാപിക്കുന്നത്. ഈ 'അലഖ' അനന്തരം 'മുദ്അ'യാക്കി മാറ്റപ്പെടുന്നു. ചവച്ചരക്കപ്പെട്ട വസ്തു എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പല്ലുകള്‍കൊണ്ട് കടിച്ച അടയാളംപോലെ ചില പാടുകള്‍വരെ അതില്‍ ദൃശ്യമാണ്. ചുയിംഗത്തെപ്പോലെ വായിലിടാന്‍ പറ്റിയ വലുപ്പത്തിലും ആകാരത്തിലുമായിരിക്കുമിത്. ഈ അര്‍ത്ഥ തലങ്ങളെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 'മുദ്അ' ശേഷം എല്ലുകളായി മാറ്റപ്പെടുന്നു. മാംസംകൊണ്ട് കവര്‍ ചെയ്ത നിലയിലായിരിക്കും ഇതിന്റെ സംവിധാനം. അനന്തരം അല്ലാഹു ഇതിനെ പുതിയൊരു സൃഷ്ടിയായി പരിവര്‍ത്തിപ്പിച്ചെടുക്കുന്നു.
വിശുദ്ധ ഖുർആനിലെ ശാസ്ത്രീയ സൂചനകൾക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഖുർആനിൽ പറഞ്ഞ ഭ്രൂണ ശാസ്ത്ര സത്യങ്ങൾ. അതിനെ സംബന്ധിച്ച് ഒരു വൈദ്യശാസ്ത്ര ഗ്രന്ഥം അപഗ്രഥിക്കുന്നത് പോലെ അപഗ്രഥിച്ചു സംസാരിച്ചത് കൊണ്ടല്ല വിശുദ്ധ ഖുർആൻ ഈ വിഷയത്തിൽ സവിശേഷമായ ശ്രദ്ധ അർഹിക്കുന്നത്. മറിച്ച് ബീജം, അണ്ഡം, ഭ്രൂണം, കുഞ്ഞ്, ജനനം എന്നീ ഓരോ ജീവൽ ഘട്ടത്തെയും വളരെ കൃത്യമായി വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്നു എന്നു മാത്രമല്ല, ഈ ഉൾക്കൊള്ളലാവട്ടെ ആധുനിക ശാസ്ത്രം അതിന്റെ വികാസത്തിൽ കണ്ടെത്തിയ ഓരോ കാര്യങ്ങളും കൃത്യമായി അംഗീകരിച്ചുകൊണ്ടുള്ളതാണ് താനും. വിശുദ്ധ ഖുർആനിൽ പറയുന്ന ഏതെങ്കിലും ഒരു കാര്യം ആധുനിക വൈദ്യശാസ്ത്രത്തിന് എതിരാണ് എന്നു പറയുവാൻ മനസ്സുനിറയെ ആഗ്രഹം ഉണ്ടെങ്കിലും ഇതുവരെയും ഒരാൾക്കും കഴിഞ്ഞിട്ടില്ല. മറ്റുള്ള ശാസ്ത്രീയ സത്യങ്ങളിൽ ഒക്കെ തന്നെയും ഇപ്രകാരമുള്ള സമഗ്രതയുണ്ട്. പക്ഷേ, അത് പലതും മനുഷ്യൻെറ ഗ്രാഹ്യതയുടെ എത്രയോ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ പ്രത്യുൽപാദന പ്രക്രിയ മനുഷ്യൻെറ ദൈനംദിന ജീവിതത്തിൻെറ ഒരു പ്രധാന ഭാഗമാണ്. അതിനാൽ തന്നെ അതിൽ ശാസ്ത്രത്തിന്റെ ഇടപെടൽ സജീവമാണ് എന്നു മാത്രമല്ല, മനുഷ്യന്മാർ എപ്പോഴും ധാരണയുണ്ടാക്കിയിരിക്കേണ്ടുന്ന ഒരു വിഷയവുമാണത്. ഇതിനാലെല്ലാം ഇക്കാര്യത്തിൽ തടിയൂരുവാനോ തലയൂരുവാനോ കഴിയാതെ വരുന്ന ഖുർആനിന്റെ വിരോധികൾ പറയുന്ന ഒരു അപവാദമാണ്, മുഹമ്മദ് നബി ഈ ശാസ്ത്ര സത്യങ്ങൾ മറ്റൊരു സ്രോതസ്സിൽ നിന്ന് കട്ടെടുത്തതാണ് എന്നത്. അങ്ങനെ പറയുമ്പോൾ അവർ അതിന് ലോകത്തിനു മുമ്പിൽ ചില അനുബന്ധങ്ങൾ കൂടി പറയേണ്ടിവരും. അങ്ങനെ അദ്ദേഹം അത് കട്ടതാണ് എങ്കിൽ എവിടെ നിന്നാണ് കട്ടെടുത്തത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇന്നത്തെ കാലത്ത് ശാസ്ത്രം വല്ലാതെ വികാസം പ്രാപിച്ചിരിക്കുന്നു. ആയതുകൊണ്ട് ഒരാൾക്ക് അങ്ങനെ കട്ടെടുക്കണം എന്നുണ്ടെങ്കിൽ അയാൾക്ക് എടുക്കാൻ സ്രോതസ്സുകൾ ധാരാളമാണ്. എന്നാൽ നബി തിരുമേനി മറ്റു സ്രോതസ്സുകളിൽ നിന്ന് എടുത്തു എന്ന് പറയുമ്പോൾ മഹാനവർകളുടെ കാലഘട്ടത്തിൽ ഇങ്ങനെ എടുക്കാൻ പറ്റുന്ന ശാസ്ത്രീയ സ്രോതസ്സുകൾ ഏതെല്ലാമായിരുന്നു എന്നും അവയിൽ ഏതിൽ നിന്നാണ് അദ്ദേഹം എടുത്തത് എന്നും പറയേണ്ടിവരും. കാര്യം അവിടെയും അവസാനിക്കില്ല. ആ സ്രോതസ്സിലേക്ക് മുഹമ്മദ് നബി എന്ന വ്യക്തിയെ ബന്ധിപ്പിക്കാൻ അവർക്ക് കഴിയേണ്ടി വരും.
0
https://islamikajalakam.blogspot.com
പ്രപഞ്ചവും മനുഷ്യനും: ശാസ്ത്രപഠനങ്ങൾ / കെ. വേണു
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso